NEWSDESK
ലോകമെങ്ങും ആഘോഷാരവത്തോടെയാണ് പുതുവത്സരത്തെ വരവേറ്റത്. ബീച്ചുകളും ഹോട്ടലുകളും നഗരവീഥികളും ഉത്സവപ്രതീതിയിലമർന്നു. പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് പുതുവർഷം ആദ്യമെത്തിയത്. പിന്നാലെ ന്യൂസീലൻഡിലും 2024 പിറന്നു. തുടർന്ന് ആഘോഷങ്ങൾ എത്തിയത് ഓസ്‌ട്രേലിയയിലായിരുന്നു. സിഡ്‌നിയിലെ ഹാർബർ ബ്രിഡ്‌ജിലേയും ഓപ്പറ ഹൗസിലേയും ആഘോഷങ്ങൾ പതിവ് പോലെ ഉജ്ജ്വലമായി.
രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. പ്രധാന നഗരങ്ങളായ ന്യൂഡൽഹി, മുംബയ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ആഘോഷം കെങ്കേമമായി. പൊലീസ് നിയന്ത്രണത്തിലായിരുന്നു കേരളത്തിലെ ന്യൂഇയർ ആഘോഷം.
തിരുവനന്തപുരത്ത് അൻപതോളം ഇടങ്ങളിലാണ് പ്രധാനമായും പുതുവർഷരാഘോഷം സംഘടിപ്പിച്ചത്. ഷോപ്പിംഗ് മാളുകളിലും പ്രത്യേക പരിപാടികൾ ഉണ്ടായിരുന്നു. പ്രധാനപ്പെട്ട ഹോട്ടലുകളിലെല്ലാം ആഘോഷപരിപാടികൾക്കായി ബുക്കിംഗ് നിറഞ്ഞിരുന്നു. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് പുതുവത്സരം ആഘോഷിക്കാനെത്തിയവരെകൊണ്ട് നിറഞ്ഞുകവിഞ്ഞു.ആലപ്പുഴ, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തെ എല്ലാജില്ലകളിലും വിവിധയിടങ്ങളിലായി പുതുവത്സരാഘോഷം കൊണ്ടാടി.