
NEWSDESK
ഇരിട്ടി(കണ്ണൂർ): പരിയാരം മെഡിക്കൽ കോളേജിൽ കൃത്യമായ ചികിത്സ ലഭിക്കാതെ ആദിവാസി യുവാവ് മരിച്ചതായി പരാതി. അയ്യൻകുന്ന് കൊട്ടുകപാറയിലെ ഐ.എച്ച്.ഡി.പി പട്ടികവർഗ്ഗ കോളനിയിലെ രാജേഷാണ് (22) ഇന്നലെ രാവിലെ മരിച്ചത്.മഞ്ഞപ്പിത്ത ബാധിതനായ യുവാവിനെ മൂന്നു ദിവസം മുമ്പാണ് ചികിത്സയ്ക്കായി ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
പരിശോധനയ്ക്കുശേഷം അന്നു തന്നെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നാണ് മാതാപിതാക്കളും സഹോദരിയും പറയുന്നത്. എന്നാൽ, രാജേഷിന്റെ ശ്വാസകോശത്തെ അടക്കം രോഗം ബാധിച്ചിരുന്നതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നുഎന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.വീട്ടിലെത്തിയ സണ്ണി ജോസഫ് എം.എൽ.എ രാജേഷിന്റെ ബന്ധുക്കളുമായി സംസാരിച്ചതിനു ശേഷം ആരോഗ്യ മന്ത്രി വീണ ജോർജിനെ വിളിച്ച് കുടുംബത്തിന്റെ പരാതി അറിയിച്ചു.തുടർന്ന് അന്വേഷിക്കാൻ മന്ത്രി ഉത്തരവിട്ടു.രാജു- സുശീല ദമ്പതികളുടെ മകനാണ് രാജേഷ് മൃതദേഹം ഉച്ചയോടെ കീഴ്പ്പള്ളി പുതിയങ്ങാടിയിലെത്തിച്ച് സംസ്കരിച്ചു.ഏതാനും മാസങ്ങൾക്ക് മുമ്പ് ഇതേ കോളനിയിലെ മറ്റൊരു യുവാവ് പാമ്പു കടിയേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചിരുന്നു. അന്ന് ആ യുവാവിനും വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം ഉയർന്നിരുന്നു