സ്കൂൾ വാഹനങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിനുളള സമയപരിധി, ഓഗസ്റ്റ് ഒന്ന് വരെ നീട്ടി ;മോട്ടോർ വാഹന വകുപ്പ്

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാനുള്ള സമയപരിധി ആഗസ്റ്റ് ഒന്നു വരെ നീട്ടി മോട്ടോർ വാഹന വകുപ്പ്. മേയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി വാഹനങ്ങൾ ആർ.ടി ഓഫീസുകളിൽ ഹാജരാക്കുമ്പോൾ ക്യാമറയും ഘടിപ്പിച്ചിരിക്കണമെന്നായിരുന്നു മുൻ ഉത്തരവ്. ബസുകളിൽ അകത്തും പുറത്തുമായി നാലും, ചെറിയ വാഹനങ്ങളിൽ മൂന്നും ക്യാമറ സ്ഥാപിക്കണം. ഉയർന്ന നികുതിയും ക്യാമറ സ്ഥാപിക്കണമെന്ന പുതിയ നിർദ്ദേശവും സ്‌കൂളുകൾക്ക് ബാദ്ധ്യതയാകുമെന്ന് വാർത്തകൾ വന്നിരുന്നു.

സമയപരിധി നീട്ടൽ, നികുതിയിളവ് എന്നിവ ആവശ്യപ്പെട്ട് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് ഗതാഗത വകുപ്പിന് നിവേദനം നൽകിയിരുന്നു. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങൾക്ക് തുല്യമായി നികുതി ഇളവ് അനുവദിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ക്യാമറ ഘടിപ്പിക്കുന്നതിനെ സ്‌കൂളുകൾ അനുകൂലിക്കുന്നുണ്ട്. വകുപ്പ് നിഷ്‌കർഷിക്കുന്ന തരം ക്യാമറയുടെ ലഭ്യതക്കുറവും അധികച്ചെലവുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉന്നയിച്ചത്.

ഒരു സ്കൂളിന് ശരാശരി ഏഴു വാഹനങ്ങൾ വീതമുണ്ടാകും.അൺ എയ്ഡഡ് സ്‌കൂളുകൾക്ക് പുറമെ സ്വാശ്രയ മേഖലയിലെ കോളേജുകളുടെ ബസുകൾക്കും കൂടുതൽ സമയം ലഭിക്കും.സമയപരിധി ഇളവ് അനുവദിച്ച് 12ന് ഉത്തരവിറങ്ങിയെങ്കിലും രണ്ടു ദിവസത്തിനിടെ ടെസ്റ്റിന് എത്തിച്ച വാഹനങ്ങൾക്ക് ക്യാമറയില്ലെന്ന പേരിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.സർക്കാർ ഉത്തരവ് സ്കൂളുകൾക്ക് ആശ്വാസമാണ്. ക്യാമറയുടെ ലഭ്യതക്കുറവും അധികച്ചെലവിന്റെ ബാദ്ധ്യതകളും അധികൃതരെ അറിയിച്ചിരുന്നു.

error: Content is protected !!