.‘ഓണത്തിന് അധികം അരി തരില്ലെന്ന് കേന്ദ്രമന്ത്രി മുഖത്തു നോക്കി പറഞ്ഞു, കുംഭമേളയ്ക്ക് അധികം ഭക്ഷ്യധാന്യം നൽകി’

ആലപ്പുഴ ∙ റേഷൻ നിയന്ത്രണത്തിന് ഉത്തരവാദി താനാണോ എന്ന് മന്ത്രി ജി.ആർ. അനിൽ. റേഷൻ പൊതുവിതരണത്തിനു നിയന്ത്രണം കൊണ്ടുവന്നത് കേന്ദ്ര സർക്കാരാണ്. നാലര വർഷമായി നടത്തുന്ന യുദ്ധം ചെറുതല്ല. ഓണത്തിന് 5 കിലോ അരി അധികമായി നൽകണമെന്ന് പറഞ്ഞിട്ട് കേന്ദ്രം അനുവദിച്ചില്ല. അധികം അരി തരില്ലെന്ന് കേന്ദ്രമന്ത്രി മുഖത്തു നോക്കി പറഞ്ഞെന്നും അനിൽ‌ പറഞ്ഞു.

കുംഭമേളയ്ക്ക് അധികം ഭക്ഷ്യധാന്യം നൽകി. ഓരോഘട്ടത്തിലും ഭീഷണിയാണ്, അതിനെ നേരിടും. സപ്ലൈകോ ഔട്ട്ലറ്റുകളിലെല്ലാം വെളിച്ചെണ്ണ എത്തി. 349 രൂപയ്ക്ക് ഒരു ലീറ്റർ വെളിച്ചെണ്ണ സപ്ലൈകോ വഴി നൽകുന്നുണ്ട്. 1109 കോടി രൂപയാണ് നെല്ലുസംഭരണത്തിൽ കേന്ദ്രം നൽകാനുള്ളത്. 1703 കോടിയാണ് കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ വില. ഒരു രൂപ കേന്ദ്രം തന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോ സംഭരണ ഏജൻസി മാത്രമാണ്. റേഷൻ വ്യാപാരികളുടെ വേതന പരിഷ്കരണം നടപ്പാക്കും. അർഹതയുടെ പരമാവധി ലഭ്യമാക്കും. റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4 മുതൽ രാത്രി 7 വരെയും ആക്കും. റേഷൻ വ്യാപാരികളുടെ പ്രായപരിധി 70 വയസ്സ് ആക്കാനുള്ള നിർദേശം തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ്. സംഭരിച്ച നെല്ലൂവില ഓണത്തിന് മുൻപ് കൊടുത്ത തീർക്കും. വെളിച്ചെണ്ണ വില ഓണത്തിനു മുൻപു വീണ്ടും കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!