
WebDesk
കഴിഞ്ഞ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ ‘ ഫിഫ ദി ബെസ്റ്റ്’ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ലോകകപ്പ് ജേതാവ് കൂടിയായ അർജന്റീന താരം ലയണൽ മെസ്സി, ഫൈനലിസ്റ്റുകളായ ഫ്രാൻസിന്റെ മുന്നേറ്റ താരങ്ങളായ കരിം ബെൻസീമ, കിലിയൻ എംബപ്പേ എന്നിവർ ഇടം നേടി. പുരുഷ വിഭാഗത്തിൽ നൽകുന്ന മറ്റ് പുരസ്‌കാരങ്ങളുടെ നിരയിലും അർജന്റീനിയൻ സാന്നിധ്യമുണ്ട്.
പുരുഷ വിഭാഗത്തിൽ മികച്ച ഗോൾകീപ്പർമാരുടെ നിരയിൽ അർജന്റീനയുടെ തന്നെ എമിലിയാനോ മാർട്ടിനസ്, ബെൽജിയത്തിന്റെ തിബോ കോർട്‌വാ, മൊറോക്കോയുടെ യാസിൻ ബൗനൗ എന്നിവർ ഇടം നേടിയിട്ടുണ്ട്. മികച്ച പുരുഷ ടീം പരിശീലകരുടെ നിരയിലേക്ക് അർജന്റീനയെ ലോകകപ്പ് നേട്ടത്തിലേക്ക് എത്തിച്ച ലയണൽ സ്കെലോണി, റയൽ മാഡ്രിഡിനെ സ്പാനിഷ് ലീഗ് കിരീടത്തിലേക്കും ചാമ്പ്യൻസ് ലീഗ് ട്രോഫിയിലേക്കും നയിച്ച കാർലോസ് ആഞ്ചലോട്ടി, മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകൻ പെപ് ഗുർഡിലോയ് എന്നിവരാണ് ഇടം നേടിയത്.
വനിതാ വിഭാഗത്തിൽ ഇംഗ്ലീഷ് താരം ബെത് മേഡ്, സ്പാനിഷ് താരം അലെക്സിയ പ്യുട്ടല്ലസ്, അമേരിക്കൻ താരം അലക്സ് മോർഗൻ എന്നിവർ ചുരുക്കപ്പട്ടികയിൽ ഇടം നേടി. വനിതാ ഗോൾകീപ്പറുടെ നിരയിൽ ജർമനിയുടെ ആൻ കാതറിൻ ബെർഗെർ, ഇംഗ്ലീഷ് താരം മേരി ഏർപ്സ്, ചിലി താരം ക്രിസ്റ്റിയാനെ എൻഡ്‌ലെർ എന്നിവർ സ്ഥാനം കണ്ടെത്തി. ജർമനിയെ യുവേഫ വനിതാ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് നയിച്ച മാർട്ടീന ടെക്ക്ലെൻബർഗ്, ചെൽസിക്ക് കഴിഞ്ഞ വർഷം ഇരട്ട കിരീടം നേടിക്കൊടുത്ത എമ്മ ഹെയ്സ്, കാനഡയെ വൻകര ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തിച്ച ബീവി പ്രിസ്റ്റമാൻ എന്നിവരാണ് അവസാന മൂന്നിൽ എത്തിയിരിക്കുന്നത്.