നന്ദിഗ്രാമിലെ വോട്ടെണ്ണലിൽ കൃത്രിമം?മമത കോടതിയിലേയ്ക്ക്

Web Desk

പശ്ചിമ ബംഗാളിൽ സര്‍ക്കാര്‍ രൂപീകരണശ്രമവുമായി മുന്നോട്ടു പോകുന്നതിനിടെ നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി മമത ബാനര്‍ജി. നന്ദിഗ്രാമിൽ ബിജെപി സ്ഥാനാര്‍ഥിയും മുൻ തൃണമൂൽ നേതാവുമായ സുവേന്ദു അധികാരിയോട് നിസ്സാര വോട്ടുകള്‍ക്ക് പരാജയപ്പെട്ടതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോടതിയിലേയ്ക്ക് നീങ്ങാൻ മമത ഒരുങ്ങുന്നത്.

കടുത്ത മത്സരം നടന്ന നന്ദിഗ്രാമിൽ പല റൗണ്ടുകളിലും മമത ബാനര്‍ജിയും സുവേന്ദു അധികാരിയും മാറി മാറി മുന്നിലെത്തിയിരുന്നു. എന്നാൽ മമത ബാനര്‍ജി തെരഞ്ഞെടുപ്പ് വിജയിച്ചതായി അവസാനഘട്ടത്തിൽ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തിരുന്നു. എന്നാൽ വൈകിട്ട് 7.54ന് താൻ 1736 വോട്ടുകള്‍ക്ക് താൻ വിജയിച്ചതായി സുവേന്ദു അധികാരി ട്വീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ അവസാന റൗണ്ടിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് തൃണമൂൽ ഏജൻ്റ് ഉടൻ രംഗത്തെത്തുകയായിരുന്നു. എന്നാൽ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യം റിട്ടേണിങ് ഓഫീസര്‍ അംഗീകരിച്ചില്ല. ഇതോടെ മുതിര്‍ന്ന തൃണമൂൽ നേതാക്കളായ ഡെറിക് ഓബ്രിയൻ, ഫിര്‍ഹാദ് ഹക്കിം, കല്യാൺ ബാനര്‍ജി തുടങ്ങിയവര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആരിസ് അഫ്താബിനെ കണ്ട് റീകൗണ്ടിങ് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് വീണ്ടും വോട്ടെണ്ണേണ്ട സാഹചര്യമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങള്‍ വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. രാത്രി പതിനൊന്നു മണിയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ സുവേന്ദു അധികാരി 1956 വോട്ടുകള്‍ക്ക് വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കുക മാത്രമാണ് മമതയ്ക്ക് മുന്നിലുള്ള വഴി.

തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായി മുൻപ് മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. എന്നാൽ ഫലം പുനഃപരിശോധിക്കണമെന്നും ക്രമക്കേടുകളുണ്ടെന്നും പറഞ്ഞ മമത ബാനര്‍ജി നിയമനടപടിയിലേയ്ക്ക് നീങ്ങുമെന്ന സൂചനയും നല്‍കിയിരുന്നു. ഫലം വരുന്നതിനു മുൻപ് മമതയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

“നന്ദിഗ്രാമിലെ പ്രശ്നം ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. എങ്ങനെയാണ് വോട്ടുകള്‍ മോഷ്ടിക്കപ്പെടുന്നത്. സംസ്ഥാനത്ത് മുഴുവൻ ഒരു ഫലവും ഒരു മണ്ഡലത്തിൽ മാത്രം മറ്റൊരു ഫലവും വരുന്നത് എങ്ങനെയാണ്. ഇതെങ്ങനെ സാധിക്കും? ഇത് നടക്കില്ല.” മൂന്ന് മണിക്കൂറോളം സെര്‍വറുകള്‍ പ്രവര്‍ത്തിച്ചില്ലെന്ന് മമത ബാനര്‍ജി ആരോപിച്ചു. “ആദ്യം അവര്‍ വിജയിയെ പ്രഖ്യാപിച്ചു, പിന്നീട് മറ്റെന്തോ പറഞ്ഞു. ഇവിടെ മോഷണം നടക്കുന്നുണ്ട്. വീണ്ടും വോട്ടെണ്ണൽ വേണമെന്ന് ആവശ്യപ്പെടും, കോടതിയിൽ പോകും.” മമത ബാനര്‍ജി വ്യക്തമാക്കി.

error: Content is protected !!