
Web Desk
എറണാകുളം മഹാരാജാസ് കോളജിൽ സർക്കാർ അനുമതിയില്ലാതെ മുറിച്ച മരം കയറ്റിയ ലോറി ക്യാമ്പസിൽ നിന്നും കാണാതായി. സർക്കാർ അനുമതിയില്ലാതെ മുറിച്ച മരം പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഒക്ടോബർ ആദ്യവാരമാണ് എസ്എഫ്ഐ പ്രവർത്തകർ ലോറി തടഞ്ഞത്. അന്നുമുതൽ ക്യാമ്പസിൽ കിടന്ന ലോറിയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്. ലോറി ഉടമ അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ കടത്തിക്കൊണ്ട് പോയെന്നാണ് സൂചന. സംഭവത്തെകുറിച്ച് അന്വേഷണം തുടങ്ങി. കോളജിലെ ലൈബ്രറി കെട്ടിടത്തിന് സമീപത്ത് നിന്ന് മുറിച്ച് മാറ്റിയ വൻ മരങ്ങളാണ് ലോറിയിൽ കയറ്റി കോളജിന് പുറത്ത് കൊണ്ടുപോകാൻ ഈ മാസം ആദ്യം ശ്രമം നടന്നത്.
ദിവസങ്ങൾക്ക് മുമ്പ് ലോഡ് കണക്കിന് മരം മുറിച്ച് കൊണ്ടുപോയിരുന്നെങ്കിലും രേഖകളോടെയാണ് മരം കടത്തുന്നതെന്നാണ് വിദ്യാർത്ഥികളും അധ്യാപകരും കരുതിയത്. എന്നാൽ ലോറി ഡ്രൈവറോഡ് രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഒന്നും ഇല്ലെനന്നായിരുന്നു വിശദീകരണം. ഇതോടെയാണ് വിദ്യാർത്ഥികൾ ലോറി തടഞ്ഞത്. മരം മുറി കോളജ് പ്രിസിപ്പലിന്റെ ഒത്താശയോടെയാണെന്ന് ആരോപിച്ച് ഗവേണിംഗ് കൗൺസിലിലെ ചിലർ രംഗത്ത് വന്നിരുന്നു. എന്നാൽ ആരോപണം പ്രിൻസിപ്പൽ തള്ളിയിരുന്നു. കോളജിനകത്തെ മരം മുറിയ്ക്കുന്നതിന് സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെൻറിൻറെ അനുമതി വാങ്ങണം. ലേലം കൊള്ളുന്ന തുക ട്രഷറിയിൽ അടയ്ക്കണം. ഈ നടപടികളൊന്നും മരംമുറിയിൽ ഉണ്ടായിട്ടില്ല.