ലിതാരയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം; ബിഹാര്‍ മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

Web Desk

ബാസ്‌കറ്റ് ബോള്‍ താരം ലിതാരയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചു. ലിതാരയുടെ മരണം ആത്മഹത്യ അല്ലെന്ന ബന്ധുക്കളുടെ നിലപാട് കൂടി ഉള്‍പ്പെടുത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത്. റെയില്‍വേ ബാസ്‌കറ്റ് ബോള്‍ താരവും കോഴിക്കോട് കക്കട്ടില്‍ പാതിരപ്പറ്റ സ്വദേശിയുമായ ലിതാരയുടെ ആത്മഹത്യയിലേക്ക് നയിച്ചത് കോച്ച് രവി സിങില്‍ നിന്നുണ്ടായ മാനസിക പീഡനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ചൊവ്വാഴ്ചയാണ് പാതിരിപ്പറ്റ കത്തിയണപ്പന്‍ ചാലില്‍ കെ സി ലിതാരയെ ബിഹാറിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒന്നര വര്‍ഷം മുമ്പാണ് ലിതാരയ്ക്ക് ബിഹാറിലെ പട്‌നയില്‍ റെയില്‍വേയില്‍ ജോലി ലഭിക്കുന്നത്. അന്നത്തെ കോച്ചുമായി ലിതാരയ്ക്ക് വിവാഹം ആലോചിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. തുടര്‍ന്ന് മാനസിക സംഘര്‍ഷം അനുഭവിച്ച ലിതാര കൗണ്‍സിലിങിന് വിധേയയായി.

പഴയ കോച്ചുമായുളള ബന്ധത്തിന്റെ പേരില്‍ ലിതാരയെ പുതിയ കോച്ച് രവി സിങ് നിരന്തരം ശല്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ലിതാരയോട് ഒറ്റയ്ക്ക് കോര്‍ട്ടില്‍ പരിശീലനത്തിന് എത്താന്‍ കോച്ച് നിര്‍ബന്ധിക്കാറുണ്ടായിരുന്നു. കൊല്‍ത്തയില്‍ നടന്ന മത്സരത്തിനിടെ കൈയില്‍ കയറി പിടിച്ചതോടെ ലിതാര ഇയാളെ മര്‍ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

error: Content is protected !!