കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ അമ്മ മരിച്ച സംഭവം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ അമ്മ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്. അപകടം നടന്ന രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. 2 മന്ത്രിമാർ സ്ഥലത്ത് എത്തി സംഭവത്തെ നിസാരവൽക്കരിച്ചതാണ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. മരണമടഞ്ഞ ബിന്ദുവിനെ കാണാനില്ലായെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും ആദ്യം അധികൃതർ ചെവിക്കൊണ്ടില്ലെന്നും ഉപയോഗിക്കാത്ത കെട്ടിടവും, ശുചിമുറിയുമാണെന്ന് പറഞ്ഞ് ഇവരുടെ ആവശ്യത്തെ നിരാകരിച്ചതായും യു ഡി എഫ് നേതാക്കൾ പറഞ്ഞു. തുടർന്ന് കാണാതായ കാര്യം ആവർത്തിച്ച് ബന്ധുക്കൾ ആവശ്യപ്പെടുകയും, ചാനലുകളിൽ വാർത്തയാവുകയും ചെയ്തതോടെയാണ് ജെസിബികൾ സ്ഥലത്ത് എത്തിച്ചത്. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിൽ ഒരു നിർദ്ധനയായ സ്ത്രീയുടെ ജീവൻ രക്ഷിക്കാനാവുമായിരുന്നു എന്നും നിലവിൽ ആ കെട്ടിടത്തിലുള്ള രോഗികളെ എല്ലാം ഡിസ്ചാർജ് ചെയ്യാനാണ് അധികൃതർ ശ്രമിക്കുന്നതെങ്കിൽ മെഡിക്കൽ കോളേജിന് മുന്നിൽ സമരം ആരംഭിക്കുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

എംഎൽഎമാരായ തിരുവഞ്ചൂർ രാധകൃഷ്ണൻ, ചാണ്ടി ഉമ്മൻ, മാണി സി കാപ്പൻ ,മോൻസ് ജോസഫ്, ഫ്രാൻസിസ് ജോർജ് എം.പി, ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നത്. അപകടത്തിൽ മരിച്ച ബിന്ദു(50) മകളുടെ ശസ്ത്രക്രിയക്ക് കൂട്ടിരിപ്പിന് എത്തിയതാണ്. തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പോത്തു കുന്നേൽ വിശ്രുതന്റെ ഭാര്യ ബിന്ദു മകൾ നവമിയെ (20) ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

ജൂലൈ ഒന്നിനാണ് വിശ്രുതനും, ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കുന്നതിനായിരുന്നു തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് അപകടമുണ്ടാ യത്. തലയോലപ്പറമ്പ് ജംഗ്ഷനിലുള്ള വസ്ത്രശാലയിൽ ജീവനക്കാരിയായിരുന്നു മരിച്ച ബിന്ദു. ഭർത്താവ് വിശ്രുതൻ നിർമ്മാണ ഫർണ്ണിച്ചർ നിർമ്മാണ തൊഴിലാളിയാണ്.

നവമി ആന്ധ്ര അപ്പോളോ ആശുപത്രിയിൽ നാലാം വർഷ പി എസ്സ് സി നേഴ്സിങ് വിദ്യാർഥിനിയാണ്.മകൻ നവനീത് എറണാകുളത്ത് സിവിൽ എഞ്ചിനീയറാണ്.

error: Content is protected !!