ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താന്‍ സാധ്യത; ആകാശ് ഒളിവിൽ

WebDesk

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താന്‍ സാധ്യത. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താനുള്ള നീക്കം. ആകാശ് ഇപ്പോഴും ഒളിവിലാണ്. ആകാശ് തില്ലങ്കേരി സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ മുഴക്കുന്ന് സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
വനിതാ നേതാവിന്റെ പരാതിയിലാണ് ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തെങ്കിലും ആകാശിനെ പിടികൂടാനോ അറസ്റ്റ് ചെയ്യാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. പാര്‍ട്ടിക്കായി കൊലപാതകം നടത്തിയെന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റിലൂടെയുള്ള വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസും. സമൂഹമാധ്യമങ്ങള്‍ വഴി ആകാശ് അപമാനിച്ചെന്ന് ഡിവൈഎഫ്ഐ വനിതാ നേതാവ് നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഡിവൈഎഫ്‌ഐ ഇത് ചര്‍ച്ച ചെയ്യുകയും ചെയ്തു. പിന്നാലെയാണ് പൊലീസിന് പരാതി നല്‍കിയത്. വനിതാ നേതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളില്‍ എല്‍ഡിഎഫ് മുന്നണിക്കകത്തും അസ്വാരസ്യങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സിപിഐഎമ്മിനെതിരെ ഒളിയമ്പുമായി എഐവൈഎഫ് രംഗത്ത് വന്നു. രാഷ്ട്രീയ ഗുണ്ടകള്‍ പൊതുസമൂഹത്തിന് ബാധ്യതയാകുമെന്നാണ് എഐവൈഎഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ചൂണ്ടിക്കാട്ടല്‍.
അതേസമയം ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും സാമൂഹികമാധ്യമങ്ങളില്‍ പോര് തുടരുകയാണ്. കൊലപാതകത്തെ ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരി ഫേസ്ബുക്കില്‍ കമന്റിടുകയും ചെയ്തു. കൊല്ലാന്‍ തോന്നിയാല്‍ കൊല്ലുമെന്നായിരുന്നു ജിജോ തില്ലങ്കേരിയുടെ കമന്റ്. സിപിഐഎം പല തവണ ആകാശ് തില്ലങ്കേരിയേയും ഗ്യാങിനേയും ഔദ്യോഗികമായി തള്ളിപ്പറഞ്ഞെങ്കിലും രഹസ്യമായി സൈബര്‍ ഇടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആകാശിനും സുഹൃത്തുക്കള്‍ക്കും പിന്തുണ നല്‍കി വന്നിരുന്നു.

error: Content is protected !!