ചിരട്ടയ്ക്കിപ്പോൾ ‘പൊന്നുംവില’; കിലോയ്ക്ക് 27 രൂപ ; ഇറ്റലി, ജർമനി, ചൈന എന്നിവിടങ്ങളിലേക്കു കയറ്റുമതി വർധിച്ചു

കോഴിക്കോട് ∙ ചിരട്ട കയ്യിലുണ്ടോ? വെറുതേ കളയേണ്ട. ആർക്കും വേണ്ടാതെ, കൊതുകു വളർത്തു കേന്ദ്രമായിക്കിടന്ന ചിരട്ടയ്ക്കിപ്പോൾ ‘പൊന്നുംവിലയാണ്’. 3 മാസത്തിനിടെ വിലയിലുണ്ടായതു രണ്ടിരട്ടിയിലധികം വർധന. ജനുവരി– ഫെബ്രുവരിയിൽ കിലോഗ്രാമിന് 8–9 രൂപയായിരുന്നു വിലയെങ്കിൽ, ഇപ്പോൾ 27 രൂപയാണ്. ആവശ്യം വർധിച്ചതും തേങ്ങയുടെ ലഭ്യത കുറഞ്ഞതും വില വർധനയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നു രാമനാട്ടുകരയിലെ കുറ്റ്യാടി ട്രേഡേഴ്സ് ഉടമ കെ.നിസാർ പറഞ്ഞു. ‘കരിയുണ്ടാക്കി, ജലശുദ്ധീകരണത്തിനു ചിരട്ട വ്യാപകമായി ഉപയോഗിക്കുന്നു.

ഇറ്റലി, ജർമനി, ചൈന എന്നിവിടങ്ങളിലേക്കു ചിരട്ടക്കരിയുടെ കയറ്റുമതി വർധിച്ചിട്ടുണ്ട്. 500 കിലോഗ്രാം വരെ ചിരട്ടയാണ് ഞങ്ങൾക്ക് ഒരു ദിവസം ലഭിച്ചിരുന്നതെങ്കിൽ ഇപ്പോഴത് 2000 കിലോ വരെയായി.’ കടത്ത്, കയറ്റിറക്ക് ചെലവടക്കം കിലോഗ്രാമിനു 31 രൂപ നിരക്കിൽ തമിഴ്നാട്ടിലാണു ചിരട്ട വിൽപന നടത്തുന്നതെന്നും നിസാർ പറഞ്ഞു.

ഏജന്റുമാരും ചില്ലറ വിൽപനക്കാരും നാട്ടുകാരിൽ നിന്നു കിലോയ്ക്ക് 18 രൂപ മുതൽ 22 രൂപ വരെ നൽകിയാണു ചിരട്ട വാങ്ങുന്നത്.കർണാടകയിലെ തുംകൂർ, തമിഴ്നാട്ടിലെ കാങ്കേയം, ഉദുമൽപേട്ട എന്നിവിടങ്ങളിലെ നാൽപതോളം ചിരട്ടക്കരി ഫാക്ടറികളിലേയ്ക്കാണു കേരളത്തിൽ നിന്നു ചിരട്ട പ്രധാനമായും അയയ്ക്കുന്നത്.

error: Content is protected !!