വാളയാര്‍ കേസ്; സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി

Web Desk

വാളയാര്‍ കേസ് വേഗത്തിൽ ഏറ്റെടുക്കാൻ സിബിഐയ്ക്ക് കേരള ഹൈക്കോടതിയുടെ നിര്‍ദേശം. പത്ത് ദിവസത്തിന്കം കേസ് സംബന്ധിച്ച രേഖകള്‍ കൈമാറാൻ കോടതി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വാളയാര്‍ കേസ് സിബിഐയ്ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി വാളയാര്‍ പെൺകുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിൻ്റെ ഉത്തരവ്.

സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്‍‍പിയ്ക്കാണ് കേസ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുൻപ് കേസ് സിബിഐയ്ക്ക് വിടാൻ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വിജ്ഞാപനത്തിൽ ചില അവ്യക്തതകളുണ്ടായിരുന്നു. കേസിൽ സിബിഐ നടത്തേണ്ടത് പുനരന്വേഷണമാണോ തുടരന്വേഷണമാണോ എന്നതായിരുന്നു പ്രധാന സംശയം. ഈ അവ്യക്തതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച പെൺകുട്ടികളുടെ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൂടാതെ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നായിരുന്നു മാതാവ് ആവശ്യപ്പെട്ടിരുന്നത്.

കേസിൻ്റെ അന്വേഷണം ഇനിയും വൈകിയാൽ കേസിനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. തുടക്കത്തിൽ കേസ് അന്വേഷിച്ച കേരള പോലീസിന് ഗുരുതരമായ വീഴ്ചയുണ്ടായതായി ജസ്റ്റിസ് വിജി അരുൺ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

error: Content is protected !!