
newsdesk
മലപ്പുറം : റോഡ് പരിപാലനത്തിൽ വീഴ്ച വരുത്തിയ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷൻ. മഞ്ചേരി ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിന്തല്‍മണ്ണ ഉപവിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിന്തല്‍മണ്ണ സെക്‌ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവർക്കാണ് സസ്പെൻഷൻ. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഈ കാര്യം അറിയിച്ചത്.
പൊതു ജനങ്ങളില്‍ നിന്നു ലഭിച്ച പരാതികള്‍ അന്വേഷിക്കാൻ നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയർക്ക് നിർദേശം നല്‍കിയിരുന്നു. ചീഫ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടികള്‍. പൊതുജനങ്ങള്‍ പരാതി ഉന്നയിച്ചപ്പോള്‍ ഭരണാനുമതി ലഭിച്ചില്ലെന്ന തെറ്റായ മറുപടിയാണ് ഉദ്യോഗസ്ഥർ നല്‍കിയത്.
വിശദമായ അന്വേഷണത്തിന് പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റണ്ണിംഗ് കോണ്‍ട്രാക്‌ട് പദ്ധതിയിലാണ് വീഴ്ച വരുത്തിയത്. പ്രവൃത്തിക്ക് തുക അനുവദിച്ചിട്ടും കൃത്യ സമയത്ത് സാങ്കേതിക അനുമതി നേടി ടെണ്ടറിങ് പ്രക്രിയ ആരംഭിച്ചില്ല. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോണ്‍ട്രാക്‌ട് പദ്ധതി. പരിശോധന ശക്തമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.