
ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ വൈറസിനെ ഇല്ലാതാക്കുന്നതോടെ രോഗവ്യാപനം ഫലപ്രദമായി തടയാനാകും.എന്നാല്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും സാനിറ്റൈസര്‍ തന്നെ സൃഷ്ടിക്കും. അളവില്‍ അമിതമായ ഉപയോഗം, ശരീരത്തിനകത്തേക്ക് എടുക്കുന്നത്, ഇടവിട്ട് മണക്കുന്നത് എല്ലാം സാനിറ്റൈസറിന്റെ ദോഷവശങ്ങളാണ്. വളരെ സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ട ഒന്നാണ് ഇത്.
സാനിറ്റൈസറിൽ മായം ചേര്‍ത്ത് വില്‍പന നടത്തുന്നവർക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. ഇത്തരത്തില്‍ ഗുണമേന്മയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പതിനൊന്ന് ബ്രാന്‍ഡുകളുടെ ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍.ആരോഗ്യ മന്ത്രി അനില്‍ വിജ് ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും സാനിറ്റൈസറിന്റെ സാമ്പിള്‍ ശേഖരിച്ചിരുന്നുവെന്നും ഇതില്‍ 11 ബ്രാന്‍ഡുകള്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.
ആകെ 248 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 123 എണ്ണത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ 109 എണ്ണമാണ് ഗുണമേന്മാ പരിശോധനയിൽ പാസായത്. പതിനാല് സാമ്പിളുകള്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു. ഇതില്‍ ഒമ്പതെണ്ണം ഉപയോഗിക്കാന്‍ കൊള്ളാത്തവയും ഗുണമേന്മയില്ലാത്തവായുമായിരുന്നു. അഞ്ച് ബ്രാന്‍ഡുകളുടെ സാനിറ്റൈസറിലാണെങ്കില്‍ മെഥനോളി ന്റെ അംശം അപകടകരമായ തോതില്‍ കൂടുതലാണ്.