സിബിഐ സംഘം ക്ലിഫ്ഹൗസില്‍; സോളാര്‍ പീഡന കേസില്‍ തെളിവെടുപ്പ്

Web Desk

സോളാര്‍ പീഡന കേസ് അന്വേഷിക്കുന്ന സിബിഐ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തി. പരാതിക്കാരിയുമായി നേരിട്ടെത്തിയാണ് തെളിവെടുപ്പ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പീഡനപരാതിയിലാണ് തെളിവെടുപ്പ്. പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തിയത്. സിബിഐ ഇൻസ്പെക്ടർ നിബുൽ ശങ്കറിന്റെ നേത്യത്വത്തിലാണ് തെളിവെടുപ്പ്. മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിൽ വച്ച് പരാതിക്കാരിയെ ഉമ്മൻ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

2013-ല്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് രേഖാമൂലം ഉന്നയിച്ച കത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള പീഡന ആരോപണം. അന്വേഷണത്തിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ട്. ഇതേത്തുടർന്ന് സോളാർ തട്ടിപ്പ് കേസിലെ പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സിബിഐക്ക് സർക്കാർ വിട്ടത്. ഹൈബി ഈഡനെതിരായ പീഡന പരാതിയില്‍ ഏപ്രില്‍ അഞ്ചിന് എംഎല്‍എ ഹോസ്റ്റലിലും സിബിഐ പരാതിക്കാരിയുമായെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.സോളാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളിലാണ് സിബിഐ സംഘം അന്വേഷണം നടത്തുന്നത്.

error: Content is protected !!