എന്തൊരു ശിക്ഷ!; ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്.

Web Desk

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ബഷീർ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്റ്റ് 3ന് മൂന്നു വർഷം തികയുകയാണ്. കുറ്റാരോപണ വിധേയനായ ആ ഐ.എ.എസ് ഉദ്യോഗസ്ഥനെ കളക്ടറാക്കി തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റർ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുകയാണ്. എന്തൊരു ശിക്ഷയാണ് നടപ്പാക്കിയത് തുടങ്ങിയ പരിഹാസവാക്കുകളാണ് പി.കെ. അബ്ദുറബ്ബ് ഫെയ്സ് ബുക്കിൽ കുറിച്ചത്.
പുതിയ മാറ്റമനുസരിച്ച് രേണു രാജാണ് പുതിയ എറണാകുളം കളക്ടർ. തിരുവനന്തപുരത്ത് ജെറോമിക് ജോർജ്ജ് കളക്ടറാവും. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കൽ സർവീസ് കോർപറേഷൻ എംഡിയുടെ ചുമതലയും ഖോസയ്ക്കാണ്. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറായി ഹരി കിഷോറിനെ നിയമിക്കാനും സർക്കാർ തീരുമാനിച്ചു. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ രാജമാണിക്യത്തെ റൂറൽ ഡെവലപ്മന്റ് കമ്മീഷണറാക്കി. ജാഫർ മാലിക് പിആർഡി ഡയറക്ടറാവും.

പി.കെ. അബ്ദുറബ്ബിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സിറാജ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസിൽ കുറ്റാരോപണ വിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവ്വീസിൽ തിരിച്ചെടുത്തിട്ട് നാളേറെയായി. ബഷീർ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്റ്റ് 3ന് മൂന്നു വർഷം തികയുമ്പോൾ കുറ്റാരോപണ വിധേയനായ ആ ഐ.എ.എസ് ഉദ്യോഗസ്ഥനെ കളക്ടറാക്കി തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റർ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു.. എന്തൊരു ശിക്ഷ!. എം.എം.മണി അന്ന് എഫ്.ബി പോസ്റ്റിൽ പറഞ്ഞതെത്ര ശരി..! ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നൽകിയില്ല… ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്!- മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് ഫെയ്സ്ബുക്കിൽ കുറിച്ചു.

error: Content is protected !!