മാനന്തവാടിയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രചാരണം ആരംഭിച്ചു

Report: Web Desk

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെതന്നെ മാനന്തവാടിയില്‍ സിറ്റിംഗ് എംഎല്‍എ ഒ.ആര്‍. കേളു തന്റെ പ്രചാരണം ആരംഭിച്ചു. മുന്‍മന്ത്രിയില്‍ നിന്ന് സിപിഐഎം പിടിച്ചെടുത്ത മണ്ഡലം ഏത് വിധേനയും നിലനിര്‍ത്തുകയാണ് എല്‍ഡിഎഫ് ലക്ഷ്യം. നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന് തുടര്‍ച്ച സമ്മാനിക്കുമെന്ന് സ്ഥാനാര്‍ത്ഥി ഒ.ആര്‍. കേളു ട്വന്റിഫോറിനോട് പറഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച് പരാജയപ്പെട്ട പി.കെ. ജയലക്ഷ്മി തന്നെയാകും മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ആദ്യലാപ്പില്‍ തന്നെ മാനന്തവാടിയില്‍ ഒ.ആര്‍. കേളുവെന്ന് പ്രവര്‍ത്തകരും നേതാക്കളും ഉറപ്പിച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണത്തിലെ ആദ്യദിനത്തില്‍ തന്നെ കപ്പടിച്ചു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ടുണ്ടായ വികസനപ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നാണ് സ്ഥാനാര്‍ത്ഥിയുടെ ഉറച്ച പ്രതീക്ഷ.

മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി വന്നില്ലെങ്കിലും കഴിഞ്ഞ ടേമില്‍ മത്സരിച്ച പി.കെ. ജയലക്ഷ്മി തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത കൂടുതല്‍. പാര്‍ട്ടിക്കുളളിലെ പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിച്ചതും രാഹുല്‍ഗാന്ധിയുടെ മണ്ഡലമെന്ന ആനുകൂല്യവും ഇത്തവണ തുണക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.

error: Content is protected !!