സമ്പൂര്‍ണ ലോക്ഡൗണ്‍ ഉടനില്ല നിയമസഭാ സമ്മേളനം മാറ്റിവച്ചു

ഉടന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് സമ്പൂര്‍ണലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം തിങ്കളാഴ്ച ചേരും.  അതേസമയം തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. വരും ദിവസങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് കൂടി പരിഗണിച്ചായിരിക്കും ലോക്ഡൗണ്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക. നാളെ കോവിഡുമായി ബന്ധപ്പെട്ട് സര്‍വകക്ഷിയോഗം നടക്കാനുണ്ട്. വിദഗ്ധരുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഇതിനെല്ലാം ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. അതീവ ആശങ്കഉയര്‍ത്തും വിധമാണ് കോവിഡ് വ്യാപനമെങ്കിലും ഉടന്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍വേണ്ടെന്ന തീരുമാനമാണ് മന്ത്രിസഭ കൈക്കൊണ്ടത്. കര്‍ശന നിയന്ത്രണം വേണമെന്ന ആരോഗ്യവകുപ്പിന്‍റെ അഭിപ്രായം ആരോഗ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചു. എന്നാല്‍ വിദഗ്ധ സമിതി ഇപ്പോഴും സമ്പൂര്‍ണലോക്ക്ഡൗണിനെ പൂര്‍ണമായി പിന്തുണച്ചിട്ടില്ല.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാതലത്തില്‍ സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

error: Content is protected !!