
Web Desk
ബന്ധുനിയമനവുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി. ജലീൽ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. വിധിക്കെതിരെ അപ്പീൽ നൽകാനാവാത്തതിനാലാണ് റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. ലോകായുക്ത വിധിയുടെ സാധുത ചോദ്യം ചെയ്താണ് ഹർജി. ഹൈക്കോടതി ഉൾപ്പെടെ തള്ളിയ ആരോപണമാണ് ഇതെന്നതിനാൽ ലോകായുക്ത വിധിക്ക് നിലനിൽപ്പില്ലെന്നാണ് ജലീൽ ഹർജിയിൽ പറഞ്ഞിരിക്കുന്നത്.
മന്ത്രി കെ.ടി. ജലീൽ സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി ബന്ധു കെ.ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാൻ ജലീൽ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്. അബീദിന്റെ നിയമനത്തിനായി ജനറൽ മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തിയതായി ലോകായുക്ത നിരീക്ഷിച്ചു.
മന്ത്രി പദവി സ്വകാര്യ താൽപര്യത്തിനായി ദുരുപയോഗം ചെയ്യുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്തു. ഇതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നുമാണ് ലോകായുക്ത കണ്ടെത്തിയത്. യൂത്ത് ലീഗ് നേതാവ് വി.കെ. മുഹമ്മദ് ഷാഫിയുടെ പരാതിയിലായിരുന്നു നടപടി. സൗത്ത് ഇന്ത്യൻ ബാങ്കിലെ മാനേജർ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡപ്യൂട്ടേഷനിൽ ന്യൂനപക്ഷ വികസന കോർപറേഷനിൽ നിയമിച്ചത്.