
Report: Web Desk
കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പൂർണ്ണമായും സമാധാനപരം. കോൺഗ്രസും ഇടത് സംഘടനകളും അടക്കം 24 രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെയാണ് ബന്ദ് പുരോഗമിക്കുന്നത്.
ഡൽഹിയിൽ ആസാദ്പുർ അടക്കം മണ്ഡികൾ അടച്ചിടുകയും ഒഡിഷയിലും മഹാരാഷ്ട്രയിലും കർഷകർ ട്രെയിൻ തടയുകയും, ഭുവനേശ്വർ റെയിൽവേ സ്റ്റേഷൻ ഇടത് പാർട്ടികൾ ഉപരോധിക്കുകയും ചെയ്തു. ആന്ധ്രയിലെ വിജയവാഡയിലും പാർവ്വതിപുരത്തും കർഷകർ ശക്തിപ്രകടനം നടത്തി. കൊൽക്കത്തയിൽ ഇടത് പാർട്ടികൾ ട്രെയിൻ തടഞ്ഞ് കർണാടകയിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വിധാൻസൗധയ്ക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
പുതുച്ചേരിയിൽ ബന്ദ് പൂർണമാണ്. ഗുജറാത്തിൽ മൂന്ന് ദേശീയപാതകൾ ബന്ദ് അനുകൂലികൾ ഉപരോധിച്ചു. ഇന്നലെ സിംഗു അതിർത്തിയിലെത്തി മടങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ വീട്ടുതടങ്കലിൽ ആക്കിയെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.