
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യങ്ങൾക്കായി എംപിമാർ പാർലമെന്റിൽ ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തിൽ സംസ്ഥാനത്തിന്റെ പ്രതിഷേധം പാർലമെന്റിൽ ഒറ്റക്കെട്ടായി ഉന്നയിക്കാനും എംപിമാരുടെ യോഗത്തിൽ തീരുമാനമായി . പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിൽ എംപി ശശി തരൂര്‍ മാത്രമാണ് തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തെ അനുകൂലിച്ചത്
സ്വാതന്ത്ര്യ സമര പോരാളികളെ കുറിച്ചുളള നിഘണ്ടുവിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും തീരുമാനമായി. സംസ്ഥാനത്തിന് ജിഎസ്ടി വിഹിതമായി കിട്ടേണ്ട 7000 കോടി ലഭ്യമാക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. മൊറോട്ടോറിയം ഡിസംബർ 31 വരെ നീട്ടണമെന്നും ബിപിസിഎൽ സ്വകാര്യവൽക്കരിക്കരുതെന്നും എംപിമാർ പാർലമെന്റിൽ ആവശ്യമുന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്