സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; നടി റിയ ചക്രവർത്തിയെ തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നു

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി റിയ ചക്രവർത്തിയെ തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നു. മുംബൈയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഇതിനിടെ, സുശാന്തിന് തെറ്റായ മരുന്ന് നൽകിയെന്ന റിയയുടെ പരാതിയിൽ നടന്റെ സഹോദരി പ്രിയങ്ക സിംഗിനെതിരെ മുംബൈ പൊലീസ് കേസെടുത്തു.

രാവിലെ പത്ത് മുപ്പതോടെയാണ് റിയ ചക്രവർത്തി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസിലെത്തിയത്. ഞായറാഴ്ച ആറ് മണിക്കൂറും, ഇന്നലെ എട്ട് മണിക്കൂറും ചോദ്യം ചെയ്തിരുന്നു. എൻസിബി കസ്റ്റഡിയിൽ കഴിയുന്ന റിയയുടെ സഹോദരൻ ഷൊവിക് ചക്രവർത്തി, നടന്റെ മുൻ മാനേജർ സാമുവേൽ മിരാന്റ, വീട്ടു ജോലിക്കാരൻ ദീപേഷ് സാവന്ത് എന്നിവരെ ഇന്ന് വീണ്ടും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസിലെത്തിച്ചു. ഇവർക്കൊപ്പമിരുത്തിയും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

അതേസമയം, സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്റെ സഹോദരി പ്രിയങ്ക സിംഗിനെതിരെ മുംബൈ പൊലീസ് കേസെടുത്തു. പ്രിയങ്ക സുശാന്തിന് തെറ്റായ മരുന്ന് നൽകിയെന്ന റിയയുടെ പരാതിയിലാണ് മുംബൈ പൊലീസിന്റെ നടപടി. FIR സിബിഐയ്ക്ക് കൈമാറി. ബാന്ദ്ര പൊലീസ് സ്റ്റേഷൻ റിയയുടെ രണ്ടാം വീടായി മാറിയെന്ന് സുശാന്തിന്റെ കുടുംബവക്കീൽ വികാസ് സിംഗ് പ്രതികരിച്ചു. കേസെടുത്ത മുംബൈ പൊലീസിന്റെ നടപടി സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.

error: Content is protected !!