വര്‍ത്തമാനം സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചു ; പ്രതിഷേധവുമായി നിര്‍മാതാവ് ആര്യാടന്‍ ഷൗക്കത്ത്

Report: Web Desk

സിദ്ധാത്ഥ് ശിവ സംവിധാനം ചെയ്ത വര്‍ത്തമാനം സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നിര്‍മാതാവ്. ജെഎന്‍യു സമരത്തെകുറിച്ചും ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ചും പറഞ്ഞാല്‍ എങ്ങനെ ദേശവിരുദ്ധമാകുമെന്ന് നിര്‍മാതാവ് ആര്യാടന്‍ ഷൗക്കത്ത് ചോദിച്ചു. സാംസ്‌ക്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ അംഗീകരിക്കാനാവില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് തുറന്നടിച്ചു.

ജെഎന്‍യു സമരത്തിലെ ദളിത്, മുസ്ലിം പീഢനമായിരുന്നു വര്‍ത്തമാനം സിനിമയുടെ വിഷയമെന്നും ഇതിന്റെ തിരക്കഥാകൃത്തും നിര്‍മാതാവും ആര്യാടന്‍ ഷൗക്കത്തായതിനാല്‍ താന്‍ സിനിമയെ എതിര്‍ത്തെന്നും സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപി നേതാവുമായ അഡ്വ. വി സന്ദീപ്കുമാര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആര്യാടന്‍ ഷൗക്കത്തിന്റെ പ്രതിഷേധം.

എങ്ങനെ ദേശവിരുദ്ധമാകുമെന്ന് ആര്യാടന്‍ ഷൗക്കത്ത് ചോദിച്ചു. ഒരു സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോയെന്നും സാംസ്‌ക്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥ അംഗീകരിക്കില്ലെന്നും ആര്യാടന്‍ ഷൗക്കത്ത്.

നടി പാര്‍വ്വതി തിരുവോത്ത് നായികയാകുന്ന ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡിലെ ചില അംഗങ്ങള്‍ നേരത്തെ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് കൂടുതല്‍ പരിശോധനയ്ക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചു. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പരിശോധിച്ച് അനുമതി നല്‍കും വരെ ചിത്രം ഇന്ത്യയിലൊരിടത്തും പ്രദര്‍ശിപ്പിക്കാനാകില്ല.

error: Content is protected !!