3 കോടി അനുവദിച്ചിട്ട് 10 വർഷം;മാവൂർ ഗവ ഹയർസെക്കൻഡറി സ്കൂളിൽ 3 നിലക്കെട്ടിടം ഉയർന്നില്ല

മാവൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെട്ടിട നിർമാണം പ്രതിസന്ധിയിൽ. ഹൈസ്കൂൾ വിഭാഗത്തിന് 12 ക്ലാസ് മുറികളോടു കൂടി മൂന്നു നില കെട്ടിടം പണിയുന്നതിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 3 കോടി രൂപ അനുവദിച്ചിട്ട് പത്തു വർഷമായെങ്കിലും നിർമാണ പ്രവൃത്തി തുടങ്ങാനായില്ല. 2016ലാണ് മൂന്നു കോടി രൂപ അനുവദിച്ചത്. പ്ലാനും സ്കെച്ചും ഡിസൈനും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കി. കെട്ടിട നിർമാണം തുടങ്ങാൻ വൈകിയതിനാൽ പഴയ എസ്റ്റിമേറ്റ് തുക പ്രകാരം പ്രവൃത്തി ഏറ്റെടുക്കാൻ കഴിയില്ലെന്നു കാരാറുകാരൻ പറഞ്ഞതനുസരിച്ച് എസ്റ്റിമേറ്റ് പുതുക്കി 3.90 കോടി രൂപയാക്കി ഉയർത്തി. തടസ്സങ്ങൾ നീക്കി 2024 നവംബർ 26ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കെട്ടിട നിർമാണത്തിനു ശിലയിട്ടു.

പ്രവൃത്തി ഏറ്റെടുത്ത കാരാറുകാരൻ പണി തുടങ്ങി. കുഴിയെടുക്കാൻ തുടങ്ങിയതോടെ മണ്ണിനു മതിയായ ഉറപ്പില്ലെന്നു ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരെത്തി പ്രവൃത്തി നിർത്തിവയ്പിച്ചു. പിന്നീട് പ്ലാനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി കോൺക്രീറ്റ് പില്ലറുകളും ബെൽറ്റും സഹിതം മതിയായ ഉറപ്പോടെ സുരക്ഷിതമായി കെട്ടിടം നിർമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. പ്രവൃത്തി വൈകിയതിനാൽ വീണ്ടും എസ്റ്റിമേറ്റ് പുതുക്കി നൽകണമെന്നാണ് കരാറുകാരുടെ ആവശ്യം. വീണ്ടും ഒന്നിൽ നിന്നും തുടങ്ങുമ്പോഴേക്കും അടുത്ത അധ്യയനവർഷം തുടങ്ങും.

സ്കൂളിൽ മതിയായ ക്ലാസ്മുറികൾ ഇല്ലാത്തതിനാൽ അടുത്ത അധ്യയനവർഷം എങ്ങനെ തുടങ്ങുമെന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും. സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടായാൽ മാത്രമേ സ്കൂളിൽ കെട്ടിട നിർമാണം തുടങ്ങാനാകൂ.

error: Content is protected !!