തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടല്‍ കൊലപാതകം; രണ്ട് ഗുണ്ടകളെ പോലീസ് വെടിവച്ചു കൊന്നു

Web Desk

തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടല്‍ കൊലപാതകം. ചെങ്കല്‍പേട്ടില്‍ രണ്ട് ഗുണ്ടകളെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷയ്ക്കായാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച്ച രാവിലെയാണ് ദിനേശ്, മൊയ്തീന്‍ എന്നീ രണ്ട് യുവാക്കളെ പോലീസ് വെടിവെച്ചുകൊന്നത്. വ്യാഴാഴ്ച നടന്ന രണ്ട് കൊലപാതക കേസുകളിലെ പ്രതികളാണ് ഇരുവരും. ഇവരെ പിടുകൂടാന്‍ ശ്രമിക്കുമ്പോള്‍ പോലീസിന് നേരെ ബോംബെറിഞ്ഞ് അപായപ്പെടുത്താനുള്ള ശ്രമം നടന്നെന്നാണ് പോലീസ് പറയുന്നത്. ഇതേത്തുടര്‍ന്ന് പോലീസ് സ്വയരക്ഷാര്‍ഥം വെടിവെച്ചപ്പോള്‍ രണ്ടുപേരും കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ചെങ്കല്‍പേട്ട് എസ്.പി വെള്ള ദുരൈയുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടാനുള്ള ശ്രമം നടന്നത്. മുന്‍പും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വ്യാഴാഴ്ച വൈകീട്ട് ചെങ്കല്‍പേട്ടിലെ ഒരു ചായക്കടയിലിരുന്ന 27കാരനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം കുറച്ചകലെയായി വീട്ടില്‍ ടിവി കണ്ടിരുന്ന 22-കാരനെയും ഇവര്‍ കൊലപ്പെടുത്തി. ഈ സംഘത്തിലുണ്ടായിരുന്നവരാണ് ദിനേശും മൊയ്തീനും.

error: Content is protected !!