ഏകദിന റാങ്കിംഗ്; കോലിക്കും രോഹിത്തിനും മാറ്റമില്ല

ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. കോലി ഒന്നാം സ്ഥാനത്തും രോഹിത് രണ്ടാം സ്ഥാനത്തുമാണ്. ഒന്നാം സ്ഥാനത്തുള്ള കോലിക്ക് 871 റേറ്റിംഗ് പോയന്റും രണ്ടാം സ്ഥാനത്തുള്ള രോഹിത്തിന് 855 റേറ്റിംഗ് പോയന്റുമാണുള്ളത്. 829 റേറ്റിംഗ് പോയന്റുമായി പാക്കിസ്ഥാന്റെ ബാബര്‍ അസം ആണ് മൂന്നാം സ്ഥാനത്ത്.ബൗളര്‍മാരുടെ റാങ്കിംഗില്‍ ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് 719 റേറ്റിംഗ് പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 701 റേറ്റിംഗ് പോയന്റുമായി ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയാണ് രണ്ടാം സ്ഥാനത്ത്. അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് റഹ്മാന്‍ മൂന്നാമതുണ്ട്. ബാറ്റിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സെഞ്ചുറി നേടിയ അയര്‍ലന്‍ഡ് നായകന്‍ ആന്‍ഡ്ര്യു ബാല്‍ബിറിന്‍ നാല് സ്ഥാനം മെച്ചപ്പെടുത്തി 42-ാം സ്ഥാനത്തെത്തി.അയര്‍ലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടി ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 22-ാമതാണ്.

ആദ്യ പത്തില്‍ ഇടം നേടാന്‍ അവസരമുണ്ടായിരുന്ന ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോക്കും ജേസണ്‍ റോയിക്കും അതിന് കഴിഞ്ഞില്ല. അയര്‍ലന്‍ഡിനെതിരെ ഒരു അര്‍ധസെഞ്ചുറി മാത്രം നേടിയ ബെയര്‍സ്റ്റോ ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിമൂന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട് ബൗളര്‍മാരില്‍ ആദില്‍ റഷീദ് നാല് സ്ഥാനം മെച്ചപ്പെടുത്തി 25ാം സ്ഥാനത്തെത്തിയതാണ് മറ്റൊരു മാറ്റം.ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ മാത്രമാണുള്ളത്. എട്ടാം സ്ഥാനത്താണ് ജഡേജ. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി ഒന്നാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് രണ്ടാം സ്ഥാനത്തുമാണ്.

ഇന്ത്യ വേദിയാവുന്ന 2023ലെ ഏകദിന ലോകകപ്പിന് മുന്നോടായായുള്ള സൂപ്പർ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെട്ടെ അയര്‍ലന്‍ഡ്-ഇംഗ്ലണ്ട് പരമ്പരയില്‍ രണ്ട് വിജയങ്ങളുമായി ഇംഗ്ലണ്ട് 20 പോയന്റ് സ്വന്തമാക്കിയപ്പോള്‍ അയര്‍ലന്‍ഡിന് 10 പോയന്റായി. ലോകകപ്പിൽ പങ്കെടുക്കേണ്ട 10 ടീമുകളിൽ 8 ടീമുകളാണ് ലോകകപ്പ് സൂപ്പർ ലീഗി’ലൂടെ കണ്ടെത്തുക. ആതിഥേയരായ ഇന്ത്യയും ലീഗിൽ മത്സരിക്കണം. 2022 മാർച്ചിൽ ലീഗ് സമാപിക്കും.

error: Content is protected !!