മലയാള വാര്‍ത്താ ചാനലുകളില്‍ തട്ടമിട്ട സ്ത്രീകള്‍ക്ക് അലിഖിത വിലക്കോ ?

മലായാള വാര്‍ത്താചാനലുകളില്‍ തട്ടമിട്ട മുസ്ലിം സ്ത്രീകള്‍ക്ക് അലിഖിത വിലക്കെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ. തട്ടമിട്ടു എന്ന കാരണത്താല്‍ ചാനലുകളില്‍ വിവേചനം നേരിടുന്നുണ്ടെന്നും പ്രൊഫഷണല്‍ ഭാവി മുന്‍നിര്‍ത്തി ആരും ഇക്കാര്യം തുറന്നു പറയാത്തതാണെന്നും ഫാത്തിമ തഹ്ലിയ പറയുന്നു. ഫാത്തിമ തഹ്ലിയയുടെ വാക്കുകള്‍,‘യൂട്യൂബിലും റീല്‍സിലും തട്ടമിട്ട ധാരാളം സ്ത്രീകളെ നാം ഇപ്പോള്‍ കാണുന്നുണ്ട്. എന്നാല്‍ കേരള ജനസംഖ്യയുടെ പതിമൂന്ന് ശതമാനത്തോളം വരുന്ന മുസ്ലിം സ്ത്രീകളെ മലയാള വാര്‍ത്താ ചാനലുകളില്‍ നാം വിരളമായേ കാണുന്നുള്ളൂ. തട്ടമിട്ട മുസ്ലിം സ്ത്രീക്ക് അവതാരകയാകാന്‍ ചില മലയാള ചാനലുകളില്‍ അലിഖിത വിലക്കുണ്ട് എന്നാണ് മാധ്യമ പ്രവര്‍ത്തകയായ ഫസീല മൊയ്തു പറയുന്നത്.

തട്ടമിട്ടു എന്ന കാരണം കൊണ്ട് ജോലിയില്‍ വിവേചനത്തിന് ഇരയാക്കപ്പെട്ട പലരും പ്രൊഫഷനല്‍ ഭാവി മുന്‍നിര്‍ത്തി ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാവുന്നില്ല എന്നാണ് ഫസീല പറയുന്നത്.മതപരമായ വസ്ത്രം ധരിച്ചു എന്നതിന്റെ പേരില്‍ ഏതെങ്കിലും ഒരു സ്ത്രീക്ക് അവരുടെ ജോലി സാധ്യത കുറയുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണ്’ ഫാത്തിമ തഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു.

ഫസീല മൊയ്ദു എന്ന മാധ്യമ പ്രവര്‍ത്തകയാണ് മലയാളത്തിലെ പ്രശ്‌സ്ത ചാനലില്‍ തട്ടമിട്ട പ്രശസ്ത മാധ്യമപ്രവര്‍ത്തകയ്ക്ക് അവസരം നിഷേധിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്. ചാനലിന്റെ പേരോ മാധ്യമപ്രവര്‍ത്തകയുടെ പേരോ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല

error: Content is protected !!