പാടത്ത് തവളയെപ്പിടിക്കാന്‍ പോയ യുവാവ് വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു; നാലുപേര്‍ അറസ്റ്റില്‍

Web Desk

മഞ്ഞപ്ര ചേറുംകോട് പാടത്ത് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടുപന്നിയെ പിടിക്കാന്‍ വെച്ച വൈദ്യുതക്കെണിയില്‍ നിന്ന് ഷോക്കേറ്റാണ് പന്നിക്കോട് നാലു സെന്റ് കോളനിയില്‍ അഭയന്‍ (30) മരിച്ചത്.

മഞ്ഞപ്ര സ്വദേശികളായ അരുണ്‍, പ്രതീഷ്, രാജേന്ദ്രന്‍, നിഖില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജൂലൈ എട്ടിന് രാത്രി വീടിന് അടുത്തുള്ള പാടത്ത് തവളയെ പിടിക്കാന്‍ പോയ അഭയനെ പിറ്റേന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ ഷോക്കേറ്റാണ് മരിച്ചത് എന്ന് വ്യക്തമായി. പക്ഷേ മൃതദേഹം കിടന്ന സ്ഥലത്ത് ഷോക്കേല്‍ക്കാന്‍ പാകത്തിന് വൈദ്യുത കമ്പിയും മറ്റും കാണാത്തത് ദുരൂഹതയേറ്റി. സ്ഥലത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍, വൈദ്യുതി കെണിവെച്ച് മൃഗങ്ങളെ പിടിക്കുന്നവര്‍ എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. സൈബര്‍ പൊലീസിന്റെ ഉള്‍പ്പെടെ സഹായം തേടിയായിരുന്നു അന്വേഷണം.

പാടത്തിന് സമീപത്തെ മോട്ടര്‍ ഷെഡില്‍ നിന്നും അനധികൃതമായി വൈദ്യുതി വലിച്ച് കെണിയൊരുക്കിയ പ്രതികള്‍, ഒന്‍പതിന് പുലര്‍ച്ചെ നാലോടെ പാടത്തെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് തെളിവ് നശിപ്പിക്കാനായി കമ്പിയും മറ്റും മൃതദേഹത്തിന് സമീപത്ത് നിന്ന് നീക്കം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവര്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച വൈദ്യുതി കെണിക്കുള്ള വസ്തുക്കളും കണ്ടെത്തി.

error: Content is protected !!