മദ്യം വിളമ്പാന്‍ വനിതകള്‍, കേരളത്തിലെ ‘ആദ്യത്തെ പബിനെതിരെ’ കേസ്; മാനേജരെ അറസ്റ്റ് ചെയ്തു

Web Desk

അബ്കാരി ചട്ടം ലംഘിച്ചു വനിതകളെ കൊണ്ടു മദ്യം വിളമ്പിച്ചതിന് കേരളത്തിലെ ആദ്യത്തെ പബ് എന്ന തരത്തില്‍ വ്യാപകമായി പ്രചാരണം ലഭിച്ച രവിപുരം ഹാര്‍ബര്‍ വ്യൂ, ഫ്‌ലൈ ഹൈ ബാര്‍ മാനേജരെ എക്‌സൈസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 12ന് നവീകരിച്ച ബാര്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിദേശത്തു നിന്ന് എത്തിച്ച വനിതകളെ ഉപയോഗിച്ചു മദ്യം വിളമ്പിച്ചത്. സ്റ്റോക്ക് രജിസ്റ്ററില്‍ കൃത്രിമം കണ്ടതിനും ഇവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. അതേസമയം ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തിലാണു വനിതകളെ ഉപയോഗിച്ച് മദ്യം വിളമ്പിയത് എന്നായിരുന്നു ഹോട്ടല്‍ ഉടമകളുടെ നിലപാട്. ഇത് തിരുവനന്തപുരത്തെ ഒരു ഹോട്ടലിനു മാത്രമായി പുറപ്പെടുവിച്ച വിധിയാണ് എന്നാണ് എക്‌സൈസ് പറയുന്നത്. വനിതകള്‍ മദ്യം വിളമ്പിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധ നടപടികള്‍ക്ക് അറസ്റ്റിലായ മാനേജരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
പബിനു നിലവില്‍ കേരളത്തില്‍ അനുമതി ഇല്ലാത്തതിനാല്‍ ഉദ്ഘാടന ദിവസം മാത്രമായിരുന്നു വനിതകളെ ഉപയോഗിച്ചു മദ്യം വിളമ്പിയത് എന്നാണു വിശദീകരണം. സംസ്ഥാന സര്‍ക്കാര്‍ പബുകള്‍ക്ക് അനുമതി നല്‍കുമെന്ന പ്രഖ്യാപനം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് ഇതു നടപ്പാക്കാന്‍ ശ്രമിച്ചതാണ് ഫ്‌ലൈ ഹൈയ്ക്കു വിനയായത്.

error: Content is protected !!