
newsdesk
കോഴിക്കോട്: വി.എസ് സ്മരണയിൽ കോഴിക്കോട്ട് ത്രിദിന ദേശീയ സെമിനാർ സംഘടിപ്പിയ്ക്കുന്നു. ഒക്ടോബർ മാസം ആദ്യ പകുതിയിൽ മൂന്ന് ദിവസങ്ങളിലായി ഒന്നിലധികം വേദികളിലായാണ് പരിപാടി നടക്കുക. ഇതിലേക്കായി എം എൻ കാരശ്ശേരി ചെയർമാനും ജോസഫ് സി മാത്യു ജനറൽ കൺവീനറും, കെ.പി.ചന്ദ്രൻ ട്രഷററുമായി സംഘാടക സമിതി രൂപീകരിച്ചു.
മാർക്സിസ്റ്റുകളും
സോഷ്യലിസ്റ്റുകളും
ഗാന്ധിയൻമാരും സ്വതന്ത്ര ചിന്താഗതിക്കാരായ വ്യക്തികളുമെല്ലാമുൾപ്പെട്ടതാണ് സംഘാടക സമിതി. ഡോ. ആസാദ് ചെയർമാനും എൻ. വി.ബാലകൃഷ്ണൻ കൺവീനറുമായി പ്രോഗ്രാം കമ്മറ്റിയും വിവിധ നടത്തിപ്പുകമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്. പാർട്ടി നേതാവായ വി എസ്സും പാർട്ടി അതിർ വരമ്പുകൾ ലംഘിച്ച് ജനങ്ങളിലേയ്ക്ക് പടർന്ന വി എസ്സും കേരളത്തിൻ്റെ ഭാവിയെക്കുറിച്ച് പങ്കുവെച്ച കാഴ്ചപ്പാടുകളും പ്രകടിപ്പിച്ച ആശങ്കകളും വിഷയകേന്ദ്രീകൃതമായി ചർച്ച ചെയ്യാനാണ് പരിപാടി തയാറാക്കുന്നത്. ഭാവി കേരളം എന്നതാണ് തലക്കെട്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പുരോഗമന രാഷ്ട്രീയ പ്രവർത്തകർ, അക്കാദമിക് പണ്ഡിതർ, പരിസ്ഥിതി പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ, കലാകാരന്മാർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
ഇൻ്റോർ സ്റ്റേഡിയം ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ കല്പറ്റ നാരായണൻ അദ്ധ്യക്ഷനായിരുന്നു. ജോസഫ്. സി. മാത്യു,സി.ആർ. നീലകണ്ഠൻ, ദാമോദർ പ്രസാദ്, എൻ.വി. ബാലകൃഷ്ണൻ,കെ.പി.ചന്ദ്രൻ, പി.ടി. ഹരിദാസ്, പി.കെ.തോമസ് , പി.ടി.അനിത,ബൈജു മേരിക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.