
Web Desk
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ ഇന്ത്യൻ താരം വിരാട് കോലി ചതിച്ചു എന്ന ആരോപണവുമായി ബംഗ്ലാദേശ് താരം നൂറുൽ ഹസൻ. ഫീൽഡ് ചെയ്യുന്നതിനിടെ കോലി ഫേക്ക് ത്രോ ചെയ്തെന്നും ഇതിന് അഞ്ച് റൺസ് പെനാൽറ്റി അനുവദിക്കേണ്ടതായിരുന്നു എന്നും താരം ആരോപിച്ചു. ഇന്ത്യയോട് ബംഗ്ലാദേശ് പരാജയപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ബംഗ്ലാദേശ്, പാകിസ്താൻ ആരാധകർ അമ്പയർമാർക്കെതിരെയടക്കം രംഗത്തുവന്നിരുന്നു.
ബംഗ്ലാദേശ് ഇന്നിംഗ്സിൻ്റെ ഏഴാം ഓവറിലായിരുന്നു സംഭവം. അർഷ്ദീപ് സിംഗ് ബൗണ്ടറിയിൽ നിന്ന് ഫീൽഡ് ചെയ്ത പന്ത് ദിനേഷ് കാർത്തികിന് എറിഞ്ഞുകൊടുക്കുന്നതിനിടെ കോലി ത്രോയുടെ ആംഗ്യം കാണിക്കുകയായിരുന്നു. ഓൺഫീൽഡ് അമ്പയർമാരായ മറൈസ് ഇറാസ്‌മസോ ക്രിസ് ബ്രൗണോ ഇത് ശ്രദ്ധിച്ചില്ല. ആ സമയത്ത് ക്രീസിലുണ്ടായിരുന്ന ബംഗ്ലാദേശ് ബാറ്റർമാർ-ലിറ്റൺ സാസും നസ്‌മുൽ ഹുസൈൻ ഷാൻ്റോ- അപ്പീൽ ചെയ്തതുമില്ല. ഇതാണ് നൂറുൽ ഹസൻ ചൂണ്ടിക്കാണിച്ചത്.