
WebDesk
സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് ‘മൊറാദാബാദ് ഉജ്ജല’ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന സഞ്ജയ് റാണയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ഗുലാബ് ദേവി കഴിഞ്ഞ ദിവസം ഗ്രാമത്തിലെത്തിയപ്പോൾ തെരഞ്ഞെടുപ്പിലെ വാഗ്ധാനങ്ങൾ പാലിക്കാത്തതെന്തെന്ന് സഞ്ജയ് റാണ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. ബിജെപി യുവജന സംഘടനാ നേതാവിൻ്റെ പരാതിയിലാണ് കേസ്.
സ്ഥലം എംഎൽഎ ആയ ഗുലാബ് ദേവി കഴിഞ്ഞ ദിവസം സംഭാൽ ജില്ലയിലെ ബുധ് നഗറിൽ ചെക്ക് ഡാമിന് തറക്കല്ലിടാൻ എത്തിയിരുന്നു. ഈ പരിപാടിക്കിടെയാണ് സഞ്ജയ് റാണ മന്ത്രിയെ ചോദ്യം ചെയ്തത്. ഗ്രാമം ദത്തെടുക്കുമെന്ന് പറഞ്ഞിരുന്ന് താങ്കൾ പറഞ്ഞിരുന്നല്ലോ എന്ന് സഞ്ജയ് റാണ മന്ത്രിയോട് ചോദിച്ചു. ഗ്രാമത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് സമീപത്തെ അമ്പലത്തിൽ വച്ച് പ്രതിജ്ഞയെടുത്തു. അങ്ങനെയല്ലേ തെരഞ്ഞെടുപ്പ് വിജയിച്ചത് എന്നും സഞ്ജയ് ചോദിച്ചു. റോഡ് ടാർ ചെയ്യുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും അത് നടന്നിട്ടില്ലെന്നും ഇയാൾ പറഞ്ഞു. താൻ അതൊക്കെ ചെയ്യാമെന്ന് മന്ത്രി ഇയാൾക്ക് മറുപടി നൽകുകയും ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
സഞ്ജയ് വ്യാജ മാധ്യമപ്രവർത്തകനാണെന്ന് ആരോപിച്ചാണ് ബിജെപി യുവജന സംഘടനാ നേതാവ് ശുഭം രാഘവ് പരാതിപ്പെട്ടത്. യൂട്യൂബ് ചാനലിൻ്റെ പേരിൽ എല്ലായിടത്തും മൈക്കുമായി വന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനം തടസപ്പെടുത്തുകയാണെന്നും മോശം പദപ്രയോഗം നടത്തുകയാണെന്നും ശുഭം രാഘവ് പരാതിപ്പെട്ടു. തുടർന്നാണ് പൊലീസ് കേസെടുത്തത്.