
WebDesk
സൗത്ത് വെസ്റ്റ് റെയിൽവേയിലെ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ വി.സന്തോഷാണു പിടിയിലായത്. യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും മുഖത്തു മഷിയെറിയാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് ടി.ടി.ഇ യെ അറസ്റ്റ് ചെയ്തത്.
ബെംഗളുരു കെ.ആര്.പുരം റെയിൽവേ സ്റ്റേഷനിലാണ് ഇന്ത്യന്‍ റെയിൽവേയ്ക്കു തന്നെ നാണക്കേടായ ഈ സംഭവങ്ങള്‍ ഉണ്ടായത്. ഹൗറ –ബംഗളുരു ഹംഫസര് എക്സ്പ്രസ് ട്രെയിനില്‍ എത്തിയ യാത്രക്കാരി മറ്റൊരു ട്രെയിനിന് ക്രോസിങ്ങിനായി നിര്‍ത്തിയ സമയം ഇവിടെ ഇറങ്ങാന്‍ ശ്രമിച്ചു. വീടിനു സമീപമായതിനാലാണു യുവതി ഇവിടെ ഇറങ്ങിയത്. ഇതു ടിക്കറ്റ് പരിശോധകനായ സന്തോഷ് തടഞ്ഞു. ടിക്കറ്റ് പരിശോധിക്കണമെന്നു പറഞ്ഞ് യുവതിയോട് അപമര്യാദയായി പെരുമാറി.
മുഖത്തേക്ക് പേനയില്‍ നിന്നു മഷി തെറിപ്പിക്കാനും ശ്രമിച്ചു. മദ്യലഹരിയിലായ ഇയാളുടെ നടപടി യുവതി ചോദ്യം ചെയ്തതോടെ വലിയ ബഹളമായി. സഹയാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതു പുറത്തായതോടെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തുടർന്ന് റെയിൽവേ പൊലീസില്‍ യുവതി പരാതി നല്കി. അന്വേഷണങ്ങള്‍ക്കൊടുവിലാണു ബെംഗളുരു കന്റോണ്‍മെന്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.