എ.സി., സോഫ, മൊബൈല്‍ ഫോണ്‍; നടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മുന്‍മന്ത്രിക്ക് ജയിലില്‍ ആഡംബര സൗകര്യങ്ങൾ

News Desk

നടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മുന്‍മന്ത്രിക്ക് ജയിലില്‍ ആഡംബര സൗകര്യങ്ങളാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ജയിലില്‍ പ്രത്യേക എ.സി. മുറി, സോഫ, മൊബൈല്‍ ഫോണ്‍ എന്നിവ മുന്‍ മന്ത്രിയായ മണികണ്ഠന് സെയ്ദാപേട്ട് സബ് ജയിലില്‍ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിന് പിന്നാലെ മണികണ്ഠനെ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മലേഷ്യന്‍ സ്വദേശിയായ നടിയുടെ പരാതിയെ തുടര്‍ന്നാണ് മുന്‍ മന്ത്രിയെ പൊലീസ് പിടികൂടിയത്.

ബെംഗളൂരുവില്‍നിന്നാണ് ചെന്നൈ സിറ്റി പൊലീസിന്റെ പ്രത്യേകസംഘം മണികണ്ഠനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മണികണ്ഠന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി. ഇതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.

അഞ്ചുവര്‍ഷത്തോളമായി താനുമായി മണികണ്ഠന് ബന്ധമുണ്ടായിരുന്നെന്നും തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം നടത്തിയെന്നും നടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
താന്‍ ഗര്‍ഭിണിയായതോടെ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറഞ്ഞു. ഗര്‍ഭം അലസിപ്പിക്കാന്‍ മണികണ്ഠന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും ശാരീരികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

error: Content is protected !!