മതേതര സഖ്യം ശക്തിപ്പെടുത്തും, ജാതി സെൻസറിനെ സിപിഐഎം അനുകൂലിക്കുന്നു: സീതാറാം യെച്ചൂരി

Web Desk

പാർട്ടി കോൺഗ്രസ് നിശ്ചയദാർഢ്യത്തിന്റേതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടത് ജനാധിപത്യ ബദൽ സാധ്യമാക്കാനാണ് ശ്രമം. നിലവിലുള്ള ആഖ്യാനം മാറ്റുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ജാതി സെൻസറിനെ സി പി ഐ എം അനുകൂലിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സിൽവർ ലൈൻ പദ്ധതി കേരളത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ജെ പി സർക്കാരിന്റെ തെറ്റായ നയങ്ങളെ ചെങ്കൊടിയുടെ കീഴിൽ നിന്ന് എതിർക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഹിന്ദുത്വ വർഗീയതയ്ക്ക് എതിരെ മതേതര ശക്തികളെ ഒന്നിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തിന് മാതൃകയാണെന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം സിപിഐഎമ്മിനെ നയിക്കുകയെന്ന നിര്‍ണായക ദൗത്യം മൂന്നാം തവണയും സീതാറാം യെച്ചൂരിക്ക് . കണ്ണൂരില്‍ നടന്ന സിപിഐ എം ഇരുപത്തിമൂന്നാം പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 85 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗം ചേര്‍ന്നാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപന വേദിയില്‍ കേരള മോഡലിനെ വാഴ്ത്തി പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും രംഗത്തെത്തിയിരുന്നു. കേരള മോഡൽ സി പിഐഎം രാജ്യത്ത് ആകെ പ്രചരിപ്പിക്കുമെന്ന് ബൃന്ദ പറഞ്ഞു. ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവരോട് പറയാൻ ഉള്ളത് കേരള മോഡൽ നടപ്പാക്കുക എന്നതാണ്.

error: Content is protected !!