
Web Desk
തന്റെ ഭാര്യ സുനന്ദ പുഷ്കറിൻ്റെ മരണം ആത്മഹത്യയായിരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂര്‍ കോടതിയിൽ. സുനന്ദ സ്വയം ജീവനൊടുക്കിയതാണെന്ന് കുടുംബവും അവരുടെ സുഹൃത്തുക്കളും കരുതുന്നില്ലെന്ന് തരൂരിൻ്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. തരൂരിനു മേൽ ആത്മഹത്യാ പ്രേരണ ആരോപിക്കാൻ കഴിയില്ലെന്നും അദ്ദേഹത്തെ കേസിൽ നിന്ന് ഒഴിവാക്കണണെന്നും തരൂരിൻ്റെ അഭിഭാഷകൻ വികാസ് പഹ്വ കോടതിയെ അറിയിച്ചു.
കേസിൽ കുടുംബത്തിൻ്റെ ആരോപണങ്ങള്‍ കേള്‍ക്കുന്നതിനിടയിലായിരുന്നു ഡൽഹി കോടതിയിലെ പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയലിനു മുന്നിൽ തരൂരിൻ്റെ അഭിഭാഷകൻ്റെ സബ്മിഷൻ. സുനന്ദയുടേത് ആത്മഹത്യയാണന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും തരൂര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് വാദം കേള്‍ക്കാനായി കോടതി കേസ് ഏപ്രിൽ 9 ലേയ്ക്ക് മാറ്റി വെച്ചിട്ടുണ്ട്.
സുനന്ദ പുഷ്കറിൻ്റെ മരണം ആത്മഹത്യയോ കൊലപതകമോ ആണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മെഡിക്കൽ രേഖകളും വ്യക്തമാക്കിയിരുന്നത്. എന്നാൽ സ്ത്രീധനം, അധിക്ഷേപം, ക്രൂരത തുടങ്ങിയ ഒരു ആരോപണവും ശശി തരൂരിനെതിരെ ഒരു സാക്ഷികളും ഉന്നയിച്ചിട്ടില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
2014 ജനുവരി 17നായിരുന്നു ശശി തരൂരിൻ്റെ ഭാര്യ സുനന്ദ പുഷ്കറെ ആഡംബര ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശശി തരൂരിൻ്റെ ഔദ്യോഗിക വസതിയിൽ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലായിരുന്നു ഇരുവരും ഹോട്ടലിൽ തങ്ങിയത്.