
Web Desk
പത്തുമാസത്തോളം നീണ്ട യുദ്ധത്തിന് ‘ക്രിസ്മസ് അവധി’ നൽകാനുള്ള യുക്രെയ്ന്റെ സമാധാന നീക്കത്തിനു തിരിച്ചടി. വെടിനിർത്തലിനു തയാറല്ലെന്ന് റഷ്യ വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധത്തിന് അന്ത്യം കുറിക്കാമെന്ന പ്രതീക്ഷ ഇതോടെ നിരാശയിലായി.
യുദ്ധം അവസാനിപ്പിക്കാനുള്ള യാതൊരു ചർച്ചയും നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ നടത്തുന്നില്ല. ആഴ്ചകൾ നീണ്ട ശാന്തതയ്ക്കു ശേഷം ബുധനാഴ്ചയാണ് യുക്രെയ്ന്റെ തലസ്ഥാനമായ കീവിനു നേരേ റഷ്യയുടെ ഡ്രോൺ ആക്രമണമുണ്ടായത്. ഭരണസിരാകേന്ദ്രത്തിന്റെ രണ്ടു പ്രധാനപ്പെട്ട കെട്ടിടങ്ങൾക്കുനേരെ ആക്രമണം നടന്നെങ്കിലും വ്യോമ പ്രതിരോധ സംവിധാനം വലിയതോതിൽ ഇവയെ പ്രതിരോധിച്ചു. 13 ഡ്രോണുകളെ തകർക്കാൻ വ്യോമ പ്രതിരോധ സംവിധാനത്തിനു കഴിഞ്ഞെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു.
ഫെബ്രുവരി 24ന് ആരംഭിച്ച അധിനിവേശത്തിൽ ഇതുവരെ പതിനായിരക്കണക്കിനു പേർ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനുപേരുടെ ജീവിതത്തെ യുദ്ധം ബാധിച്ചു. കൃത്യമായ മരണസംഖ്യ ഇരുരാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.