
Web Desk
കോർപറേഷനിലെ നികുതിവെട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്. ശ്രീകാര്യം സോണല്‍ ഓഫിസിലെ ഓഫിസ് അറ്റന്‍ഡന്റ് ബിജുവിനെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച പുലർച്ചെ കല്ലറയിൽ നിന്നാണ് പൊലീസ് ബിജുവിനെ അറസ്റ്റ് ചെയ്തത്. നികുതി തട്ടിപ്പ് വിവാദമായതോടെ സസ്പെൻഷനിലായ ബിജു ഒളിവിലായിരുന്നു.
നികുതിയായും അല്ലാതെയും സോണല്‍ ഓഫിസുകളില്‍ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കോർപറേഷന്‍ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം.
കോർപറേഷന്റെ ശ്രീകാര്യം സോണല്‍ ഓഫിസിൽ നിന്ന് ലഭിച്ച തുക ബാങ്കിൽ അടയ്ക്കാൻ ക്യാഷർ ഏൽപ്പിച്ചത് ബിജുവിനെയായിരുന്നുവെന്നും ഇങ്ങനെ കൊണ്ടുപോയ 5,12,000 രൂപ ബാങ്കില്‍ ഇടാതെ ബിജു തട്ടിയെടുത്തുവെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. തിരുവനന്തപുരം കോർപറേഷനിലെ മൂന്ന് സോണല്‍ ഓഫിസുകളിലായി നടന്ന നികുതിവെട്ടിപ്പില്‍ നേമം, ശ്രീകാര്യം, ആറ്റിപ്ര എന്നീ സ്റ്റേഷനുകളിലാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ നേമം പൊലീസ് നടത്തിയ അന്വേഷണത്തിൽ നേമം സോണല്‍ ഓഫിസില്‍ മാത്രം 26,74,333 രൂപയുടെ തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചിരുന്നു. നേമം സോണില്‍ മാത്രം 25 ദിവസത്തെ പണം തട്ടിയെടുത്തെന്ന് ബാങ്ക് രേഖകള്‍ പരിശോധിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.