
WebDesk
സ്വാതന്ത്ര്യാനന്തരം റെയിൽവേയുടെ നവീകരണത്തിൽ എല്ലായ്‌പ്പോഴും നിഴലിച്ചിരുന്നത് രാഷ്ട്രീയ താൽപ്പര്യങ്ങളാണെന്ന് മോദി വിമർശിച്ചു. രാജസ്ഥാനിലേക്കുള്ള ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസ് വീഡിയോ കോൺഫറൻസിംഗിലൂടെ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ദൗർഭാഗ്യവശാൽ, സ്വാർത്ഥവും നീചവുമായ രാഷ്ട്രീയം റെയിൽവേയുടെ നവീകരണത്തിൽ എല്ലായ്‌പ്പോഴും നിഴലിച്ചിരുന്നു. വലിയ തോതിലുള്ള അഴിമതി റെയിൽവേ വികസനത്തിനും സുതാര്യമായ റെയിൽവേ തെരഞ്ഞെടുപ്പിനും തടസമായി. രാഷ്ട്രീയ താൽപര്യം കണക്കിലെടുത്താണ് റെയിൽവേ മന്ത്രി ആരാകണമെന്ന് തീരുമാനിച്ചിരുന്നതെന്നും മോദി പറഞ്ഞു.
ഒരിക്കലും ഓടാത്ത ട്രെയിനുകൾ പ്രഖ്യാപിക്കാൻ കാരണം ഈ രാഷ്ട്രീയ താൽപര്യമാണ്. പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുത്ത ശേഷം റെയിൽവേയിൽ ജോലി കൊടുക്കുന്നതും സ്ഥിതിയായിരുന്നു. മുൻ സർക്കാരുകൾ റെയിൽവേ സുരക്ഷ ശുചിത്വം എന്നിവ അവഗണിച്ചു. 2014 ന് ശേഷമാണ് ഈ ക്രമീകരണങ്ങളിലെല്ലാം മാറ്റം വരാൻ തുടങ്ങിയതെന്നും മോദി കൂട്ടിച്ചേർത്തു.