
Web Desk
ഡൽഹിയിൽ 9 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് നിർബന്ധപൂർവം സംസ്കരിച്ച സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ. ക്ഷേത്രത്തിലെ പൂജാരി അടക്കമുള്ള നാല് പ്രതികളാണ് കുറ്റം സമ്മതിച്ചത്. ഇവർക്കെതിരെ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് പ്രതികൾ കുറ്റം സമ്മതിച്ചു എന്ന് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 2ന് ഡൽഹിയിലെ കൻ്റോണ്മെൻ്റ് ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ബലാത്സംഗത്തിനിടെ പൂജാരി രാധേ ശ്യാം പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു എന്ന് കുറ്റപത്രത്തിൽ പറയുന്നു. അതിനാലാണ് കുട്ടി മരണപ്പെട്ടത്. പൂജാരിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അയാൾ 1300ലധികം പോൺ സൈറ്റുകൾ സന്ദർശിച്ചിരുന്നു എന്ന് വ്യക്തമായി. അതുകൊണ്ട് തന്നെ ഇയാൾ ഒരു സെക്സ് അഡിക്ടാണ് എന്നും കുറ്റപത്രത്തിൽ പറയുന്നു. രാധേ ശ്യാം, കുൽദീപ് സിംഗ്, സലിം അഹ്മദ്, ലക്ഷ്മി നാരായൺ എന്നീ പ്രതികൾക്കെതിരെ ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കൽ, പോക്സോ, പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ, നിർബന്ധപൂർവം തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
രാധേ ശ്യാം പൂജാരി ആയിരുന്ന ശ്മശാനത്തിനരികെയായിരുന്നു ഇവരുടെ വീട്. ശ്മശാനത്തിൽ വെള്ളം ശേഖരിക്കാൻ പോയ കുട്ടിയെയാണ് രാധേ ശ്യാം ബലാത്സംഗം ചെയ്തത്. തുടർന്ന് കുട്ടി ഷോക്കടിച്ച് മരിച്ചതാണെന്ന് കുട്ടിയുടെ അമ്മയെ തെറ്റിദ്ധരിപ്പിച്ച പ്രതികൾ കുട്ടിയുടെ ശരീരം നിർബന്ധപൂർവം സംസ്കരിക്കുകയും ചെയ്തു. പൊലീസിനെ അറിയിച്ചാൽ പോസ്റ്റ്മാർട്ടം നടത്തി കുട്ടിയുടെ ആന്തരികാവയവങ്ങൾ മോഷ്ടിക്കുമെന്ന് കളവ് പറഞ്ഞാണ് ഇവർ മൃതദേഹം സംസ്കരിച്ചത്. പെൺകുട്ടി ദളിത് ആയതിനാലാണ് ബലാത്സംഗം ചെയ്തതെന്ന് ശ്യാമും കുൽദീപും പറഞ്ഞതായി സാക്ഷികൾ കോടതിയെ അറിയിച്ചു. മൃതദേഹത്തിനു ശേഷം കുട്ടിയുടെ ശരീരം അഗ്നിക്കിരയാക്കി സംസ്കരിക്കാനാണ് മറ്റ് പ്രതികൾ കൂട്ടുനിന്നത്.