
Web Desk
ബീഹാറിൽ ആറ് മാസം ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് റെയിൽവേ പാളത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ . 24കാരിയായ യുവതിയെ മൂന്ന് പേർ ചേർന്നാണ് ബലാത്സംഗം ചെയ്തത്. തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ റെയിൽവേ പാളത്തിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നു. ഇവരിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച അർദ്ധരാത്രിയാണ് സംഭവം. വീടിന് വെളിയിൽ നടക്കാനിറങ്ങിയ യുവതിയോട് അതുവഴി വന്ന രണ്ട് വഴിയാത്രക്കാർ അപമര്യാദയായി പെരുമാറി. തുടർന്ന് യുവതിയുടെ വായ പൊത്തിയ ഇവർ അടുത്തുള്ള കൃഷിയിടത്തിലേക്ക് കൊണ്ടുപോയി. തുടർന്ന് സുഹൃത്തായ മറ്റൊരാളെയും കൂട്ടി ഇവർ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ പ്രതികൾ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ സംഘം റെയിൽവേ പാളത്തിൽ ഉപേക്ഷിച്ചു. അല്പ സമയത്തിനു ശേഷം ബോധം തിരിച്ചുകിട്ടിയ യുവതി ബഹളം വച്ച് ആളെക്കൂട്ടി. തുടർന്ന് റെയിൽവേ പൊലീസ് ആണ് അവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിശാൽ കുമാർ (21), അങ്കിത് കുമാർ (19) എന്നിവരാണ് പിടിയിലായത്. ശ്യാം കുമാറാണ് മൂന്നാമത്തെ പ്രതി.