.ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ: കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയാറാക്കി പൊലീസ്

കോഴിക്കോട് ∙ ഇരട്ടക്കൊലപാതകം നടത്തിയതായി പൊലീസിൽ കീഴടങ്ങി വെളിപ്പെടുത്തിയ ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാർ തായ്പറമ്പിൽ മുഹമ്മദലിയുടെ മൊഴിയിൽ കൂടരഞ്ഞി കൊലപാതകത്തിൽ മരിച്ചയാളുടെ രേഖാചിത്രം പൊലീസ് തയാറാക്കി. മുഹമ്മദലിയിൽ നിന്നു ലഭിച്ച വിവരത്തിന്റെയും മറ്റു അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ ശനിയാഴ്ചയാണു തിരുവമ്പാടി പൊലീസ് രേഖാചിത്രം തയാറാക്കിയത്.

മരിച്ചതായി പറയുന്ന ആളെ വർഷങ്ങൾക്കു മുൻപ് ജോലിക്ക് നിർത്തിയിരുന്നതായി മൊഴി നൽകിയ കൂടരഞ്ഞി സ്വദേശി ദേവസ്യ ചിത്രം തിരിച്ചറിഞ്ഞു. ഇതോടെ കൊലപാതകത്തിൽ കൂടുതൽ തെളിവു ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി കോഴിക്കോട് റൂറൽ എസ്പി കെ.ഇ.ബൈജു പറഞ്ഞു. കോഴിക്കോട്ടെ ഇരട്ട ബോംബ് കേസിലെ പ്രതി ഉൾപ്പെടെ ഒട്ടേറെ പ്രതികളുടെ രേഖാചിത്രം തയാറാക്കിയ ക്രിമിനോളജിസ്റ്റും ചിത്രകാരനുമായ ഡോ.പ്രേംദാസ് ഇരുവള്ളൂർ മുഹമ്മദലിയുമായി ചേർന്നു 5 മണിക്കൂർ കൊണ്ടാണു രേഖാചിത്രം തയാറാക്കിയത്.

ജൂൺ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും 14ാം വയസ്സിൽ ഒരു കൊലപാതകവും പിന്നീട് മറ്റൊരു കൊലപാതകവും നടത്തിയിട്ടുണ്ടെന്നും പറഞ്ഞ മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയിൽ എത്തി കൊലനടന്ന സ്ഥലവും കാണിച്ചു കൊടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് മുഹമ്മദലിയെ കഴിഞ്ഞ ദിവസം വീണ്ടും കസ്റ്റഡിയിൽ വാങ്ങിയാണു രേഖാചിത്രം വരച്ചത്.

error: Content is protected !!