പ്ലസ് വണ്‍ പ്രവേശനത്തില്‍ തീരാതെ സീറ്റ്ക്ഷാമം; പ്രധാന അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായി

Web Desk

സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പ്രവേശനത്തിനുള്ള പ്രധാന അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാരിന് പ്രതീക്ഷ കണക്കുകളിലാണ്. എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി, മാനേജ്‌മെന്റ് സീറ്റുകളും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകളിലുമാണ് പ്രതീക്ഷ. ഈ പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ 33,81 പേര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കാതെ വരികയുള്ളൂ എന്നാണ് സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍ ഒന്‍പത് ജില്ലകളില്‍ അപേക്ഷകരെക്കാള്‍ വളരെ കുറവാണ് ജില്ലകളിലെ സീറ്റുകളുടെ എണ്ണം.

സപ്ലിമെന്ററി ലിസ്റ്റുകള്‍ മാത്രമാണ് ഇനി പ്രസിദ്ധീകരിക്കാനുള്ളത്. ആകെ അപേക്ഷിച്ചവര്‍ 4,65,219 ആണെങ്കിലും ഇതില്‍ 39,489 പേര്‍ മറ്റുജില്ലകളിലും അപേക്ഷിച്ചവരാണ്. യഥാര്‍ത്ഥ അപേക്ഷകര്‍ 4,25,730 മാത്രം. ആദ്യ അലോട്ട്‌മെന്റില്‍ 2,0,1489 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചു. ലിസ്റ്റിലുള്‍പ്പെട്ട 17,065 പേര്‍ പ്രവേശനം തേടിയില്ല. രണ്ടാം അലോട്ടമെന്റില്‍ 68,048 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. ഇവരെല്ലാവരും പ്രവേശനം നേടിയാലും 2,69,537 പേര്‍ക്ക് മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കും.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ശരാശരിയെടുത്താല്‍ 3,85,530 പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം നേടിയത്. ഇതനുസരിച്ച് 91,796 പേരാണ് ഈ വര്‍ഷം പ്രവേശനത്തിന് ബാക്കിയുള്ളത്. എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി, മാനേജ്‌മെന്റ് സീറ്റുകളിലേക്കും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകളിലേക്കും പ്രവേശനം ഇന്നുതുടങ്ങും.

error: Content is protected !!