‘മാപ്പിളപ്പാട്ട് പാടിയില്ലെങ്കിൽ അടിച്ചോടിക്കും’; ഗായികയെ ഭീഷണിപ്പെടുത്തിയത് താനല്ലെന്ന് പി എച്ച് അൻസാരി

WebDesk

കോട്ടയം ഈരാറ്റുപേട്ടയിൽ ഗാനമേളയ്ക്കിടെ ഗായിക സജില സലീമിനോട് മാപ്പിളപ്പാട്ട് മാത്രം പാടാൻ പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി പി എച്ച് അൻസാരി. അൻസാരിയെ ഗായിക സ്റ്റേജിലേക്ക് വിളിച്ചു കയറ്റുന്നതും ചോദിക്കുന്നതുമായിരുന്നു ദൃശ്യങ്ങളിൽ ഉള്ളത്. എന്നാൽ ഭീഷണിപ്പെടുത്തിയത് താനല്ലെന്നും പരിപാടിയുടെ സംഘാടകൻ എന്ന നിലയിൽ വേദിയിലെത്തി ഏത് പാട്ടും പാടിക്കൊള്ളാൻ പറയുന്നതുമാണ് ദൃശ്യങ്ങളിലുള്ളതെന്നും അൻസാരി പറഞ്ഞു.
ഈരാറ്റുപേട്ടയില്‍ നടന്ന ‘നഗരോത്സവം’ പരിപാടിക്കിടെയായിരുന്നു സംഭവം. ​ഗായകനായിരുന്ന കണ്ണൂർ സലീമിന്റെ മകളാണ് സജില സലീം. പരിപാടിക്കിടെ പാട്ടുകള്‍ പാടിക്കൊണ്ടിരിക്കുന്നതിനിടെ മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് കാണികളില്‍ നിന്നൊരാൾ വിളിച്ചുപറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതുകേട്ട സജില പാട്ട് നിര്‍ത്തി അങ്ങനെ പറഞ്ഞയാളോട് വേദിയിലേക്ക് കയറി വരാന്‍ ആവശ്യപ്പെട്ടു. ആരോടും ഇത്തരമൊരു സമീപനം നല്ലതല്ലെന്ന് ​ഗായിക അയാളോട് പറഞ്ഞു.
സംഘാടകർ മാപ്പിളപ്പാട്ട് മാത്രം മതിയെന്ന് പറഞ്ഞിരുന്നില്ല. അതുകൊണ്ടാണ് എല്ലാ തരത്തിലുള്ള പാട്ടുകളും പാടി‌യത്. എല്ലാ പാട്ടുകളും കേള്‍ക്കാന്‍ ഇഷ്ടമുള്ളവവരല്ലേ പരിപാടി കാണാന്‍ വന്നിരിക്കുന്നത്. മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് പറയുന്നത് പരിഹസിക്കുന്നതിന് തുല്ല്യമാണ്. ഇതിനെതിരേ പ്രതികരിച്ചില്ലെങ്കില്‍ ഒന്നുമല്ലാതായിപ്പോകും. അതുകൊണ്ടാണ് സ്‌റ്റേജില്‍വെച്ച് തന്നെ പറയുന്നതെന്നും ആരോടും ഇത്തരത്തില്‍ പെരുമാറരുതെന്നും സജില പറഞ്ഞു.

error: Content is protected !!