പത്തനംതിട്ടയില്‍ എല്ലാ ക്രമീകരണങ്ങളും സജ്ജം; ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍

Web Desk

പത്തനംതിട്ട ജില്ലയില്‍ പ്രകൃതിക്ഷോഭം തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് റവന്യുമന്ത്രി കെ രാജന്‍. പത്തനംതിട്ടയുടെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജ്, കളക്ടര്‍ എസ് ദിവ്യ അയ്യര്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്ത് ഉന്നതതല യോഗം കളക്ടറേറ്റില്‍ പൂര്‍ത്തിയായി. 11 നും 11.15നും ഇടയിലായാണ് കക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. റൂട്ട് കര്‍വിനേക്കാള്‍ മുകളിലാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പെന്നതിനാലാണ് ഷട്ടറുകള്‍ തുറക്കാനുള്ള തീരുമാനം. പമ്പ-ത്രിവേണി ഭാഗത്തേക്കാണ് ആനത്തോട് കക്കി ഡാമില്‍ നിന്നുള്ള ആദ്യജലം പോകുന്നത്. വെള്ളം കടന്നുപോകുന്ന ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞെന്നും റവന്യുമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജലനിരപ്പ് പ്രത്യേകമായ ഘട്ടം കഴിഞ്ഞാല്‍ ഡാമുകള്‍ തുറക്കാതിരിക്കാനാകില്ല. റവന്യൂ-തദ്ദേശ-ആരോഗ്യ വകുപ്പുകളും പൊലീസും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിട്ടുണ്ട്. കൂടുതല്‍ ക്യാംപുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 83 ക്യാംപുകളിലായി 2000ത്തിലേറെ ആളുകള്‍ പത്തനംതിട്ട ജില്ലയിലുണ്ട്. ജില്ലയുടെ ചുമതലുയുള്ള, നിലവില്‍ ജില്ലയ്ക്ക് പുറത്തുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും അടിയന്തരമായി നാളെ തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശം നല്‍കി. ഓരോ താലൂക്കുകളിലും ഓരോ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ആര്‍മിയുടെ രണ്ട് സംഘവും എന്‍ഡിആര്‍എഫിന്റെ 11 സംഘവും മൂന്ന് ഹെലികോപ്റ്ററുകളും നിലവില്‍ സംസ്ഥാനത്തുണ്ട്.

error: Content is protected !!