
Web Desk
പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ഹർജി കോടതി തള്ളി. കേരള ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി വിചാരണ കോടതിയുടെ വിധി ശരിവയ്ക്കുകയായിരുന്നു. 2019 നവംബര്‍ ഒന്നിനാണ് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. പ്രതികള്‍ കോഴിക്കോട് സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്ന് എതിര്‍വാദം ഉയര്‍ന്നതോടെ കോടതികള്‍ ജാമ്യം തള്ളിയിരുന്നു.
തുടർന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദങ്ങള്‍ പരിഗണിച്ച് എന്‍ഐഎ കോടതി ഇരുവര്‍ക്കും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്ത് 10 മാസവും ഒമ്പതു ദിവസവും പിന്നിട്ട ശേഷമാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ പിന്നീട് പ്രായവും, മാനസിക സ്ഥിതിയും കണക്കിൽ എടുത്താണ് അലന്റെ ജാമ്യത്തിൽ തുടരാമെന്നും താഹയുടെ ജാമ്യം റദ്ദാക്കുന്നതായും ഹൈക്കോടതി ഉത്തരവിട്ടു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അജയ് റസ്തോഗി, എ.എസ്ഓ.ക എന്നിവരടങ്ങിയ ബെഞ്ച് സെപ്റ്റംബർ 23ന് കേസ് വിധി പറയാൻ മാറ്റുകയായിരുന്നു.