നിപബാധയ്ക്ക് സാധ്യതയുള്ള സീസണ്‍; ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കല്പറ്റ: കേരളത്തില്‍ നിപബാധയ്ക്ക് സാധ്യതയുള്ള സീസണായതിനാല്‍ ജില്ലയിലും ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസിനെതിരേയുള്ള ആന്റിബോഡികള്‍ മുന്‍പേ കണ്ടെത്തിയിട്ടുള്ളതാണ്.

ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നിപയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഏകാരോഗ്യ സമീപനത്തിലൂന്നിയ പ്രതിരോധ പ്രവര്‍ത്തനങ്ങളും എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ശക്തിപ്പെടുത്തിയിട്ടുണ്ട്.

നിപയെ ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ ജനപങ്കാളിത്തവും സാമൂഹികജാഗ്രതയും ഉണ്ടാവണമെന്ന് ഡി.എം.ഒ. ഡോ. പി. ദിനീഷ് പറഞ്ഞു.

മുന്‍കരുതലെടുക്കാം

പക്ഷിമൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണുകിടക്കുന്നതോ ആയ പഴങ്ങള്‍ കഴിക്കരുത്.
പഴങ്ങള്‍ നന്നായി കഴുകിയശേഷം മാത്രം കഴിക്കുക.
തുറന്നുവെച്ച കലങ്ങളില്‍ സൂക്ഷിച്ച കള്ളുപോലെയുള്ള പാനീയങ്ങള്‍ ഉപയോഗിക്കരുത്.
നിലത്തുവീണ പഴങ്ങള്‍, അടയ്ക്ക മുതലായവ എടുക്കുമ്പോള്‍ നിര്‍ബന്ധമായും കൈയുറ ധരിക്കുക.
വവ്വാലുകള്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള ഫലങ്ങളും സ്ഥലങ്ങളും തൊടേണ്ട സാഹചര്യങ്ങളില്‍ കൈയുറ ഉപയോഗിക്കുക. അഥവാ തൊട്ടാല്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
വവ്വാലുകളെ ആട്ടിയകറ്റുകയോ അവയുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയോ ചെയ്യരുത്. ഇത് അവയെ പേടിപ്പിക്കുകയും കൂടുതല്‍ ശരീരസ്രവങ്ങള്‍ പുറപ്പെടുവിക്കാന്‍ കാരണമാകുകയും ചെയ്യും.

error: Content is protected !!