
Web Desk
തമിഴ്നാട്ടിലെ പെരിയകുളത്ത് സംസ്കാര സമയത്തു ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിച്ച പിഞ്ചുകുഞ്ഞ് തേനി മെഡിക്കൽ കോളജിൽ മരണത്തിനു കീഴടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12നാണു മരണം സ്ഥിരീകരിച്ചത്.
പെരിയകുളം സ്വദേശി പിളവൽ രാജിന്റെ ഭാര്യ ആരോഗ്യ മേരി ഞായറാഴ്ച പുലർച്ചെയാണു പെൺകുഞ്ഞിനു ജന്മം നൽകിയത്. ഗർഭത്തിന്റെ ആറാം മാസത്തിലായിരുന്നു പ്രസവം. 700 ഗ്രാം മാത്രമായിരുന്നു തൂക്കം. മരിച്ചെന്ന് അറിയിച്ച് ആശുപത്രി അധികൃതർ കുഞ്ഞിനെ പിതാവിനു കൈമാറി. വീട്ടിലെത്തിച്ചു സംസ്കാര ശുശ്രൂഷയ്ക്കു ശേഷം അടയ്ക്കാൻ തുടങ്ങിയപ്പോഴാണു കുഞ്ഞിക്കൈകളിൽ അനക്കം കണ്ടത്. അതോടെ തിരികെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയെ ഞായറാഴ്ച തയാറാക്കിയ അതേ കുഴിയിൽ സംസ്കരിച്ചു. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന 2 ഡോക്ടർമാരോടും 4 നഴ്സുമാരോടും ആശുപത്രി അധികൃതർ വിശദീകരണം തേടി. 3 പ്രഫസർമാരുൾപ്പെടുന്ന അന്വേഷണ കമ്മിഷനും രൂപം നൽകി.