
newsdesk
മുക്കം∙ സംസ്ഥാന പാതയിൽ മുക്കം –അരീക്കോട് റോഡിൽ ഇന്നലെ വീണ്ടും അപകട മരണം. തുടർന്ന് നാട്ടുകാരും പഞ്ചായത്ത് അധികൃതരും സംസ്ഥാന പാത ഉപരോധിച്ചു. അശാസ്ത്രീയമായ പാത നവീകരണം മൂലമാണ് അപകടങ്ങൾ പതിവായത്. നിർമാണത്തിലെ പിഴവ് പരിഹരിക്കണമെന്ന ആവശ്യത്തിനു നേരെ അധികൃതർ കൈമലർത്തുകയാണ്.ഇന്നലെ വൈകിട്ട് ബസും ബൈക്കും ഇടിച്ചാണ് ഓടത്തെരുവ് മാടാപുറം വളവിൽ മൂന്ന് വയസ്സുകാരൻ മുഹമ്മദ് ഇബാൻ മരിച്ചത്. രണ്ടാം തീയതി ഗോതമ്പ് റോഡിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ പാണ്ടിക്കാട് വെട്ടരിക്കാട് സിനാൻ (19) മരിച്ചതും ഇന്നലെത്തന്നെ.
10 ദിവസത്തിനുളളിൽ തന്നെ സംസ്ഥാന പാതയിൽ മുക്കം–അരീക്കോട് റോഡിൽ ഒട്ടേറെ അപകടങ്ങളായി.പാതയിലെ മുക്കം–ഓമശ്ശേരി റോഡിലും അപകടങ്ങൾ സ്ഥിരമാണ്. നിർമാണത്തിലെ അശാസ്ത്രീയത മൂലം ചിലയിടങ്ങളിൽ വാഹനങ്ങൾ വഴുതിയാണ് അപകടം സംഭവിക്കുന്നത്.
ഉപരോധത്തിന് പഞ്ചായത്ത് വൈസ് പ്രസിഡന്റി ജംഷിദ് ഒളകര, സ്ഥിരം സമിതി അധ്യക്ഷൻ സത്യൻ മുണ്ടയിൽ, സമാൻ ചാലൂളി, പി.പ്രേമദാസൻ, മുഹമ്മദ് ദിഷാൽ, എൻ.കെ.അൻവർ, മുഹ്സിൻ, തുടങ്ങിയവർ നേതൃത്വം നൽകി. ഉപരോധക്കാരെ പൊലീസ് എത്തി നീക്കം ചെയ്തു. ഏറെ നേരം സംസ്ഥാന പാതയിൽ ഗതാഗതം നിലച്ചു. സമര പരിപാടികൾ ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.