മോട്ടോർവാഹന നിയമം ലംഘിച്ചിട്ടുണ്ടെന്നും പിഴയടയ്ക്കണമെന്നും കാണിച്ച് മൊബൈലിലേക്കാണ് ആദ്യം സന്ദേശം വരിക. ഇതിനൊപ്പം പിഴയടയ്ക്കാനുള്ള വെബ്‌സൈറ്റ് ലിങ്കുമുണ്ടാകും; വാഹന ഉടമകൾ സൂക്ഷിക്കുക; പരിവാഹൻ സൈറ്റിനുമുണ്ട് വ്യാജൻ

‘എ.ഐ. ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്, പിഴയടയ്ക്കണം’ എന്ന സന്ദേശം വന്നാൽ ഓൺലൈനായി പണമടയ്ക്കുന്നതിനുമുമ്പ് ഒന്നുശ്രദ്ധിക്കാം. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ സേവ വെബ്‌സൈറ്റിനും വ്യാജനുണ്ടെന്ന് അധികൃതർ പറയുന്നു. മോട്ടോർവാഹന നിയമം ലംഘിച്ചിട്ടുണ്ടെന്നും പിഴയടയ്ക്കണമെന്നും കാണിച്ച് മൊബൈലിലേക്കാണ് ആദ്യം സന്ദേശം വരിക. ഇതിനൊപ്പം പിഴയടയ്ക്കാനുള്ള വെബ്‌സൈറ്റ് ലിങ്കുമുണ്ടാകും. ഇതിലേക്ക് കയറിയാൽ വ്യാജസൈറ്റിലെത്തുകയും പണം നഷ്ടപ്പെടുകയും ചെയ്യും.

വാഹനങ്ങളുമായും ഡ്രൈവിങ് ലൈസൻസുമായും ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്ക് അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോഴും ഇ-ചലാൻ മുഖേന ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയടയ്ക്കുമ്പോഴും വ്യാജ വെബ്സൈറ്റുകളെ കരുതിയിരിക്കണം. സമാനപേരുള്ള പല വെബ്‌സൈറ്റുകളുണ്ടെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നു.
ചെറിയതുകയായതിനാൽ പലരും പരാതി നൽകാറില്ല. ഓൺലൈൻ വഴി പിഴയടയ്ക്കാനുള്ള സംവിധാനം വന്നതോടെയാണ് പുതിയ തട്ടിപ്പും വന്നത്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാൻ ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ സേവ എന്ന സൈറ്റ് വഴിയോ https://echallan.parivahan.gov.in എന്ന ലിങ്ക് വഴിയോ ശ്രമിക്കുക.
ഇ-ചലാൻ നോട്ടീസിൽ ക്യൂ.ആർ. കോഡുമുണ്ടാകും. ഈ ക്യു.ആർ. കോഡ് സ്കാൻചെയ്തുമാത്രം പിഴയടയ്ക്കുക.
തട്ടിപ്പുസന്ദേശങ്ങൾ വന്നാൽ അധികൃതരെ അറിയിക്കണം.

error: Content is protected !!